പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. വാർത്ത പരന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങി. പിന്നീട് സ്‌കൂളിൽ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ഒൻപത് മണിയോടെയാണ് കുട്ടിയെ സ്‌കൂളിനകത്ത് കെട്ടിയിടപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് പേർ ചേർന്ന് കെട്ടിയിട്ടുവെന്നാണ് കുട്ടി രക്ഷിതാക്കളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തില്ലെന്ന് അറിയുന്നു. കുട്ടിയുടെ ശരീരത്തിൽ പിടിവലി നടന്നതിന്റെയോ മൽപ്പിടുത്തം നടന്നതിന്റെയോ പാടുകളില്ല. ഇതാണ് പൊലീസിന് സംശയം തോന്നാൽ കാരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സാധാരണ സ്‌കൂൾ വിട്ട് നാലരയോടെ വീട്ടിലെത്തേണ്ട കുട്ടിയെയാണ് ഇന്ന് കാണാതായത്. മകൾ എത്താൻ വൈകിയതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് നാട്ടുകാരും തിരച്ചിൽ തുടങ്ങി. നാലര മണിക്കൂറോളം നീണ്ട തെരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. രണ്ട് പേർ ചേർന്ന് സ്‌കകൂളിലെ മൂന്നാം നിലയിലെത്തിച്ച് തന്നെ കെട്ടിയിട്ടുവെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി നാട്ടുകൽ എസ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്.