വടശ്ശേരിക്കര: പണം ലഭിക്കാത്തതിനെ തുടർന്ന് സഹകരണ ബാങ്കിൽ നിഷേപകന്റെ ആത്മഹത്യശ്രമം. ആറുലക്ഷം രൂപ നിക്ഷേപമുള്ളയാൾക്ക് 10,000 രൂപ കൊടുക്കാനില്ലാത്തതിനെ തുടർന്നാണ് വടശ്ശേരിക്കര കുമ്പളാംപൊയ്ക സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപകൻ പുത്തൻവീട്ടിൽ പി.ആർ. ബൈജു പെട്രോളുമായി ആത്മഹത്യഭീഷണി മുഴക്കിയത്.

കുമ്പളാംപൊയ്ക കവലയിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന ബൈജുവിനും സഹോദരനും മരിച്ച മാതാവിനും കൂടി ഈ ബാങ്കിൽ ആറരലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് പറയുന്നു. ഇതിൽ രണ്ടുലക്ഷം ബൈജുവിന്റെ സ്വന്തം നിക്ഷേപമാണ്. ഇതിൽനിന്നാണ് കച്ചവടത്തിനായി വ്യാഴാഴ്ച രാവിലെ ബാങ്കിൽച്ചെന്ന് പണം ആവശ്യപ്പെട്ടത്.

എന്നാൽ, ബാങ്കിൽ പണമില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് ബൈജു തൊട്ടടുത്തുള്ള പച്ചക്കറി കടയിൽ സൂക്ഷിച്ച പെട്രോളുമായി ബാങ്കിലെത്തി ആത്മഹത്യഭീഷണി മുഴക്കിയത്. സ്ഥലത്തെത്തിയ പൊലീസും ബാങ്ക് ഭരണസമിതിയും ഇടപെട്ട് വൈകീട്ട് നാലോടെ പണം നൽകാമെന്ന് അറിയിച്ചതിനെ തുടർന്നാണ് സംഭവത്തിന് വിരാമമായത്.

നിക്ഷേപകരുടെ പണം മുൻ ബാങ്ക് ഭരണസമിതി തട്ടിയെടുത്തതിനെ തുടർന്ന് വിവാദങ്ങളിലകപ്പെട്ട കുമ്പളാംപൊയ്ക സഹകരണ ബാങ്കിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമാണ് ഇത്തരമൊരു സംഭവം.