തിരൂർ: പോക്സോ കേസിൽ വിധികേട്ട പ്രതി കോടതി കെട്ടിടത്തിൽനിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് താഴേക്കുചാടി കോട്ടയ്ക്കൽ ആട്ടീരി സ്വദേശി പുൽപ്പാട്ടിൽ അബ്ദുൾജബ്ബാറാണ് (27) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ പൊലീസ് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് കോടതി 18 വർഷമാണ് തടവുശിക്ഷ വിധിച്ചത്.

2014-ൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും തുടർന്ന് മൊബൈലിൽ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ കോട്ടയ്ക്കൽ പൊലീസ് രജിസ്റ്റർചെയ്ത കേസ്സിലെ പ്രതിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയ്ക്കൽ പൊലീസ് പ്രതിയെ തിരൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയിൽ ഹാജരാക്കി. ജഡ്ജി സി.ആർ. ദിനേശ് വിവിധ വകുപ്പുകളിൽ 18 വർഷം കഠിനതടവിനും 65,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ 20 മാസം കഠിനതടവും അനുവദിക്കണം. ജഡ്ജി ശിക്ഷവിധിച്ച ഉടനെ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് താഴേക്കുചാടുകയായിരുന്നു. പരിക്കേറ്റ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.കോടതിവളപ്പിലുണ്ടായിരുന്നവർ പിടിച്ചുവെച്ചെങ്കിലും അവരെ തട്ടിമാറ്റി തൊട്ടടുത്ത പഴയ സബ്രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ചുമരിൽ തലയടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഉടനെ പൊലീസ് ഇയാളെ പിടികൂടി തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് തിരൂർ പൊലീസ് കേസെടുത്തു.കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ആയിഷ പി. ജമാൽ, അശ്വനികുമാർ എന്നിവർ ഹാജരായി.