തിരുവനന്തപുരം: സംസ്ഥാനത്ത് പണം വച്ചുള്ള ഓൺലൈൻ റമ്മികളി ഗെയിമുകൾ നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിൽ ഉണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി ഓൺലൈൻ ഗെയ്മുകൾ ആൾക്കാരെ വലിയ സാമ്പത്തിക ബാധ്യതകളിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നുണ്ട്. ഓൺലൈൻ അതിക്രമങ്ങൾ വർധിച്ചു വന്ന സാഹചര്യത്തിൻ 2021ൽ കേരള ഗെയ്മിങ് ആക്ട് ഭേദഗതി കൊണ്ടുവന്നിരുന്നു.

എ.പി. അനിൽകുമാറിന്റെ സബ്മിഷനാണ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ഓൺലൈൻ റമ്മികളി നിരവധി പേരെ വൻ സാമ്പത്തിക ബാദ്ധ്യതയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തിൽ 2021 ഫെബ്രുവരിയിൽ 1960-ലെ കേരളാ ഗെയിമിങ് ആക്ട് ഭേദഗതി ചെയ്ത് പന്തയം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിക്കുകയുണ്ടായി.

എന്നാൽ ഇതിനെതിരെ വിവിധ ഗെയിമിങ് കമ്പനികൾ ഫയൽ ചെയ്ത റിട്ട് ഹർജികളിലെ 27.09.2021-ലെ വിധിന്യായപ്രകാരം ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.'കുട്ടികളടക്കം ഏത് പ്രായത്തിലുള്ളവർക്കും ലളിതമായും സൗജന്യമായും അക്കൗണ്ട് തുടങ്ങാവുന്ന തരത്തിലാണ് ഓൺലൈൻ ഗെയിമിങ് സൈറ്റുകൾ. വൻ തുക സമ്മാനമായി വാഗ്ദ്ധാനം ചെയ്തും ആകർഷകമായ ഓഫറുകൾ നൽകിയുമാണ് ആളുകളെ ആകർഷിക്കുന്നത്.

ആദ്യം ഫ്രീ ഗെയിമുകൾക്ക് ഓഫർ നൽകുകയും പിന്നീട് അടിമപ്പെടുത്തുകയുമാണ് ഇവരുടെ രീതി. ഓൺലൈൻ റമ്മികളിക്ക് വായ്പ നൽക്കുന്ന പരസ്യങ്ങളും വ്യാപകമായിട്ടുണ്ട്. അവസാനം പണം തിരികെ നൽകാത്തതുമൂലം പലർക്കും ഭീഷണിയും നേരിടേണ്ടിവരുന്നുണ്ട്.

പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ സ്‌കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. കലാരംഗത്തുള്ള പ്രമുഖർ റമ്മിയിലേക്ക് ആളുകളെ ആകർഷിക്കുന്ന പരസ്യത്തിൽ അഭിനയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും, എന്നാൽ ചിലരെങ്കിലും പിന്മാറിയത് അനുകരണീയമാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.