തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്ന ബിജെപി സർക്കാറിന്റെ അഴിമതിയിൽ പ്രതിഷേധിച്ചും യു.ഡി.എഫ് എംഎ‍ൽഎമാരും നേതാക്കളും ഏപ്രിൽ അഞ്ചിന് രാജ്ഭവന് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുമെന്ന കൺവീനർ എം.എം. ഹസൻ അറിയിച്ചു.

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് തിടുക്കത്തിൽ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് ഹസൻ പറഞ്ഞു. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. ജനാധിപത്യത്തിൽ യജമാനൻ ജനങ്ങളാണ്. അവരുടെ ഹൃദയത്തിലാണ് രാഹുൽ ഗാന്ധിക്ക് സ്ഥാനം.

അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തതും മോദിയും അദാനിയും തമ്മിലുള്ള ബന്ധം പൊതുസമൂഹത്തിന് മുന്നിൽ അനാവരണം ചെയ്തതുമാണ് രാഹുൽ ഗാന്ധി ചെയ്ത തെറ്റ്. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക മറുപടി പറയാതെ മോദിയും ഭരണകൂടവും രാഹുൽ വേട്ടയിൽ വ്യാപൃതരായിരിക്കുകയാണ്. കാലം അതിന് ബാലറ്റിലൂടെ കണക്ക് തീർക്കുമെന്നും ഹസൻ പറഞ്ഞു.