തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആരോപണ വിധേയനായ ആയുർവേദ റിസോർട്ട് വിവാദത്തിൽ എന്ത് അന്വേഷണം വേണമെന്ന് യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൻ അഴിമതിയാണ് ഉണ്ടായത്, രണ്ട് ദിവസം പൊതു അവധി ആയതിനാലാണ് പ്രതികരിക്കാൻ വൈകിയതെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. 'ഗുരുതരമായ അഴിമതിയാണ് നടന്നത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പ്രഖ്യാപിക്കാൻ യുഡിഎഫ് 30ാം തിയ്യതി യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടിയാലോചിച്ച് അഭിപ്രായം പറയും. 24 ാം തിയ്യതിയാണ് ഈ വിഷയം വന്നത്. തൊട്ടടുത്ത ദിവസം ക്രിസ്തുമസ് ആയിരുന്നു. ക്രിസ്തുമസ് ആയിട്ട് ഇതുപോലൊരു മോശം കാര്യം പറയേണ്ട എന്ന് കരുതിയാണ് മിണ്ടാതിരുന്നത്.' വി ഡി സതീശൻ പറഞ്ഞു.ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട കെ മുരളീധരനെ പ്രതിപക്ഷ നേതാവ് തള്ളി. 'അവർക്കത് പറയാം. കെ മുരളീധരനല്ല യുഡിഎഫിന്റെ നിലപാട് പറയേണ്ടത്. കൂടിയാലോചന നടത്തിയ യുഡിഎഫ് ചെയർമാനായ ഞാൻ ഏത് അന്വേഷണമാണ് വേണ്ടതെന്ന് അറിയിക്കും.' എന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്.

ഇ പി ജയരാജൻ വിഷയം 2019 മുതൽ സിപിഐഎം എന്തിന് ഒളിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എം വി ഗോവിന്ദൻ എന്തുകൊണ്ടാണ് വിഷയത്തിൽ ഇടപെടാതെ നിന്നത്?, എന്തുകൊണ്ട് പാർട്ടി നടപടിയെടുക്കുന്നില്ല?, ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യം മാത്രമല്ല, അഴിമതിയാണ്, മുഴുവൻ കാര്യങ്ങളും പുറത്ത് വരണമെന്നും വി ഡി സതീശൻ പറഞ്ഞു.

വി ഡി സതീശന്റെ പ്രതികരണത്തിന്റെ പൂർണരൂപം:

ഇ പി ജയരാജനെതിരായ പരാതി 2019ൽ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണ്. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയും വിഷയം ചർച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും പാർട്ടിയും ഇത്രയും കാലം പരാതി എന്തിനാണ് ഒളിപ്പിച്ചു വച്ചത്. ലീഗ് നേതാവ് കെഎം ഷാജിയുടെ വീട് അളക്കാൻ മൂന്ന് തവണ പോയ വിജിലൻസ്, റിസോർട്ടിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്? തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളിപ്പിക്കലും സംബന്ധിച്ച് ആരോപണം ഉയർന്നിട്ടും അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തതും എന്തുകൊണ്ടാണ്? പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും ജയരാജനെതിരായ ആരോപണങ്ങളെ കുറിച്ച് നന്നായി അറിയാം. ഇപ്പോൾ അഴിമതിക്കെതിരെ തെറ്റു തിരുത്താൻ ഇറങ്ങിയിരിക്കുന്ന ഗോവിന്ദൻ അന്ന് തെറ്റു തിരുത്തൽ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്?

ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം മദ്യപിക്കാൻ പോയ എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കുമെതിരെ നടപടിയെടുത്ത സിപിഐഎം ഭരണത്തിന്റെ മറവിൽ അഴിഞ്ഞാടിയ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? തെറ്റ് തിരുത്തുമെന്ന് സ്ഥിരമായി പറയുന്നതല്ലാതെ നേതാക്കൾ ചെയ്യുന്ന ഗുരുതരമായ തെറ്റ് തിരുത്താൻ സിപിഐഎം തയാറാകുന്നില്ല. റിസോർട്ട് മാഫിയ, അനധികൃത സ്വത്ത് സമ്പാദനം, ക്വട്ടേഷൻ, സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ, മയക്ക് മരുന്ന് ലോബികൾ, ഗുണ്ടകൾ എന്നിവരുമായുള്ള ബന്ധം സിപിഐഎം നേതാക്കൾക്കെതിരെ ഉയർന്നിട്ടുണ്ട്. പ്രധാന നേതാക്കളെല്ലാം ഗുരുതര ആരോപണങ്ങളുമായി പ്രതിക്കൂട്ടിൽ നിൽക്കുന്നത്, സിപിഐഎമ്മിന് മാഫിയാ ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശെരിവയ്ക്കുന്നതാണ്.

പാർട്ടിയിലെ ആഭ്യന്തരകാര്യമായി ഒതുക്കാതെ ജയരാജനെതിരായ അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറാകണം.പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് റിസോർട്ട് കമ്പനിയുടെ എംഡി സ്ഥാനത്ത് നിന്ന് പുറത്തായ രമേശ് കുമാർ ഏതൊക്കെ സിപിഐഎം നേതാക്കളെ കണ്ടിട്ടുണ്ടെന്നതും അന്വേഷിക്കണം. ഇരുമ്പ് മറയ്ക്ക് പിന്നിൽ ഒളിപ്പിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയരാജന് എതിരായ ഗുരുതരമായ അഴിമതി ആരോപണത്തിൽ അന്വേഷണം വേണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ഈ മാസം 30ന് നടക്കുന്ന യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും.

ജയരാജനെതിരെ ഇഡി അന്വേഷിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്നലെ പറഞ്ഞത് സിപിഐഎമ്മുമായി സന്ധി ചെയ്യുന്നതിന് വേണ്ടിയാണ്. കൊടകര കുഴൽപ്പണ കേസും സ്വർണക്കടത്ത് കേസും ബിജെപി സിപിഐഎം നേതൃത്വം സന്ധി ചെയ്തത് പോലും ഇതും ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ്.