തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മാന്യമായി പരിഹാരം കണ്ട വിഷയത്തില്‍ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമം. പ്രീഡിഗ്രി, പ്ലസ് വണ്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായ കാലം ഒരു സര്‍ക്കാറിന്റെ കാലത്തും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തത് 2015 മാര്‍ച്ചില്‍ ആണ്. ആ വര്‍ഷം 4,61,825 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. ആകെ 3,80,105 കുട്ടികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. അന്ന് മലപ്പുറം ജില്ലയില്‍ 60,045 സീറ്റും കോഴിക്കോട് ജില്ലയില്‍ 38,932 സീറ്റും ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ 78236 സീറ്റും കോഴിക്കോട് ജില്ലയില്‍ 43142 സീറ്റും ഉണ്ട്. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം പാലക്കാട് ജില്ലയില്‍ 331ഉം കോഴിക്കോട് ജില്ലയില്‍ 398ഉം മലപ്പുറം ജില്ലയില്‍ 169ഉം സയന്‍സ് സീറ്റുകള്‍ മിച്ചമുണ്ട്. ഇപ്പോള്‍ മലപ്പുറം, കാസര്‍കോട് ജില്ലകളിലായി പുതിയതായി അനുവദിച്ച 138 ബാച്ചുകളിലായി 8280 കുട്ടികള്‍ക്ക് കൂടി പ്രവേശനം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.

ഇത്രയെല്ലാം സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടും അതിനോട് നിസ്സഹകരിക്കുന്ന സമീപനമാണ് ചിലര്‍ കൈക്കൊള്ളുന്നത്. സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാവും ഉപനേതാവും സ്വാഗതം ചെയ്തതാണ്. വിദ്യാര്‍ഥി സംഘടനകളും വസ്തുത മനസിലാക്കി സഹകരിക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തില്‍ ജൂലൈ 19 മുതല്‍ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരം രാഷ്ട്രീയ മുതലെടുപ്പാണ്. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോടും നിലപാടിനോടുമുള്ള വെല്ലുവിളിയുമാണ് മുനീറിന്റെ പ്രഖ്യാപനം.

അതുകൊണ്ട് കാര്യം മനസിലാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ശാന്തമായ അന്തരീക്ഷം തകര്‍ക്കാതെ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇനിയും ഒരു ഘട്ട സപ്ലിമെന്ററി അലോട്‌മെന്റ് കൂടി ഉണ്ട്. അതുകഴിയുന്നതോടെ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പു വരുത്താന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നം മന്ത്രി അറിയിച്ചു.