തിരുവനന്തപുരം: സംസ്ഥാനം ആദ്യമായി മുതിർന്നവരുടെ വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസത്തിനുമായി പാഠ്യപദ്ധതി തയാറാക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതുവഴി സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി കാലം ആവശ്യപ്പെടുന്നതരത്തിലുള്ള കോഴ്‌സുകൾ രൂപപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് -പ്രീ സ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും എന്നിവയുടെ കരട് മുൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയിക്ക് നൽകി പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.

വായനശാലകളെ ജനകീയ സർവകലാശാലകളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ സ്‌കോൾ കേരളയ്ക്ക് കഴിയുമോയെന്നത് പരിശോധിക്കും. അദ്ധ്യാപക പരിശീലന പരിപാടികൾ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ്സിഇആർടി ഡയറക്ടർ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.