തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാൻ കാരണമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.നിലവിൽ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ് പ്രശ്നം സൃഷ്ടിക്കുന്നത്.ശക്തമായ മഴ എലിപ്പനിക്കും കാരണമാകും. അതിനാൽ ജാഗ്രത കൈവിടരുതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

കൊതുകുകൾ പെരുകുന്നത് തടയാൻ ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നൽകുന്നത്. ഈ മാസം ഉറവിട നശീകരണം കാര്യക്ഷമമായി നടപ്പാക്കിയാൽ ജൂലൈ മാസത്തിൽ പകർച്ചപ്പനിയുടെ വ്യാപനം തടയാൻ സാധിക്കും. നിലവിൽ വൈറസ് വാഹകരായി മാറിക്കഴിഞ്ഞ കൊതുകുകളെ കൊല്ലുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

നിലവിൽ എലിപ്പനി ബാധിച്ചവരുടെ അവസ്ഥ വളരെ പെട്ടെന്ന് സങ്കീർണമാകുകയാണ്. നേരത്തെ എലിപ്പനി സ്ഥിരീകരിക്കാൻ ഏഴുദിവസം എടുക്കുമായിരുന്നു. ഈ കാലതാമസത്തിനിടെ എലിപ്പനി ബാധിച്ച് മരണം സംഭവിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് മെയ് മാസത്തിൽ തന്നെ ജാഗ്രതാനിർദ്ദേശം നൽകിയതാണ്. തയ്യാറെടുപ്പുകളുടെ ഭാഗമായി ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് പനിക്ലിനിക്ക് ആരംഭിച്ചു. ആവശ്യമായ മരുന്ന് ആശുപത്രികളിൽ ലഭ്യമാക്കാൻ നിർദ്ദേശം നൽകി.

ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്സ്, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്നിവരോട്, അവരുടെ കീഴിലുള്ള ഡിപ്പാർട്ട്മെന്റുകളിൽ ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ നിർദേശിച്ചു. ജില്ലകളിൽ ഡിഎംഒമാരോടും നേരിട്ട് തന്നെ ഇടപെടൽ നടത്തി ആവശ്യമായ ക്രമീകരണം ഒരുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.