കൽപ്പറ്റ: വയനാട് പാറവയൽ ആദിവാസി ഊരിലെ വിശ്വനാഥന്റെ മരണത്തിൽ ആദിവാസികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ കലക്ടർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകർ. ഇക്കാര്യം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരായ അമ്മിണി. കെ വയനാട്, മഹേഷ് ശാസ്ത്രീ പയ്യോളി, അഡ്വ. പി.എ പൗരൻ, കുട്ടൻ വയനാട്, പി.കെ രാധകൃഷണൻ തുടങ്ങിയവർ കലക്ടർക്ക് കത്ത് നൽകി.

വിശ്വനാഥന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ഉറപ്പ് പറഞ്ഞ സാഹചര്യത്തിൽ, സംസ്ഥാന പട്ടികജാതി-ഗോത്ര കമീഷൻ ബന്ധപ്പെട്ട പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി റീ പോസ്റ്റ്‌മോർട്ടം നടത്തുവാനും നടപടികൾ തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ചില രാഷ്ട്രീയ സംഘടനകൾ രംഗത്ത് വരികയും വിശ്വനാഥന്റെ ബന്ധുക്കൾക്ക് ഈ കാര്യത്തിൽ കൂടുതൽ സംശയങ്ങൾ ഇല്ല, പരാതിയില്ല എന്ന് ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കുവാൻ സമ്മർദം ചെലുത്തുന്നു.

ഇത് വളരെ ഗൗരവമുള്ള ഒരു വിഷയമാണ്. അതിനാൽ ജില്ലാ മജിസ്‌ട്രേറ്റ് എന്ന പദവി ഉപയോഗിച്ച് എസ്.സി- എസ്.ടി വിഭാഗക്കാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യത്തിൽ ഇടപെടണം. റീ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.