തിരുവനന്തപുരം:മോദിയുടെ കൈകളിൽ നിന്നും ശിരസ് നമിച്ച് അനുഗ്രഹം വാങ്ങുന്ന കെജ്രിവാളിന്റെ ചിത്രം പങ്കുവെച്ച് ആം ആദ്മി പപാർട്ടിക്കെതിരെ മുൻ കെ.പി.സി,സി അദ്ധ്യക്ഷൻ വി എം സുധീരൻ.ഗുജറാത്തിലെ ബിജെപിയുടെ വമ്പൻ ജയത്തിൽ എ എ പിയെയും ഡൽഹി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തിക്കൊണ്ടാണ് വി എം സുധീരൻ രംഗത്തെത്തിയത്.ഗുജറാത്തിലേയും ഹിമാചലിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയുള്ള കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

ഗുജറാത്തിൽ ബിജെപിയുടെ വൻവിജയത്തിന് കളമൊരുക്കിയ വിനീതവിധേയനെന്നാണ് തന്റെ പോസ്റ്റിൽ കെജ്രിവാളിനെ സുധീരൻ വിശേഷിപ്പിച്ചത്.കെജ്രിവാളിന്റെ തലയിൽ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രവും ഇതിനൊപ്പം മുൻ കെ പി സി സി അധ്യക്ഷൻ പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഗുജറാത്തിൽ ബിജെപി ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ഗുജറാത്തിനെ താമരപ്പാടമാക്കിയെന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന വിജയമാണ് ബിജെപിയുടേത്. മൂന്ന് മണിയോടെയുള്ള ഫലം അനുസരിച്ച് ആകെയുള്ള 182 സീറ്റിൽ 157 സീറ്റിലും ബിജെപി ഇപ്പോൾ വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നുണ്ട്.

ഗുജറാത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നിലംപരിശായി. കോൺഗ്രസിന് വെറും 18 സീറ്റിലാണ് ജയിക്കുകയോ ഇപ്പോൾ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. സംസ്ഥാനത്ത് കന്നി പോരിനിറങ്ങിയ ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ചു എന്നതാണ് ഇത്തവണത്തെ സവിശേഷത. എ എ പി അഞ്ച് സീറ്റുകളിലാണ് ജയിക്കുകയോ ഇപ്പോൾ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്.സമാജ് വാദി പാർട്ടി ഒരിടത്തും,സ്വതന്ത്രർ രണ്ട് ഇടത്തും മുന്നിലുണ്ട്.

അതേസമയം ഉജ്ജ്വല വിജയം നേടിയ ഗുജറാത്തിൽ ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമായിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാകും സത്യപ്രതിജ്ഞ നടക്കുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബിജെപി ഏഴാം തവണ തുടർച്ചയായി അധികാരം നിലനിർത്തിയത്.