കൊല്ലം: ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. ഇന്നലെ അർധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം. ശാലിനിയുടെ ഭർത്താവും മറ്റൊരു മകനും കൂടി ചേർന്നാണ് പ്രസവമെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശാലിനിയുടെ ഭർത്താവിനെ ചോദ്യം ചെയ്യുകയാണ്. ശാലിനി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്. ഇന്നലെ രാത്രിയോടെ ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ വീട്ടിലുണ്ടായിരുന്ന ഭർത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേർന്ന് ശാലിനിയുടെ പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യവകുപ്പിനേയും കാര്യങ്ങൾ അറിയിച്ചത്. നേരത്തേയും രണ്ട് തവണ ശാലിനി വീട്ടിൽവച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികൾ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.