തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിമ്മാണത്തിനെതിരായ സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ. പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്നും സിറോ മലബാർ സഭ അൽമായ ഫോറം അഭിപ്രായപ്പെട്ടു.

വികസന പദ്ധതികൾക്കായി മൽസ്യത്തൊഴിലാളികൾ സ്ഥിരം കുടിയൊഴിക്കപ്പെടുന്ന സ്ഥിതിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവന്മരണ പോരാട്ടത്തെ സർക്കാർ അസഹിഷ്ണുതയോടെ നേരിടുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അകാരണമായി പ്രതികളാക്കി കേസെടുത്തത് അപലപനീയമാണ്. തീരദേശവാസികളുടെ പുനരധിവാസത്തിന് സർക്കാർ അടിയന്തര അടിയന്തര നടപടി എടുക്കണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

വിഴിഞ്ഞം പ്രശ്‌നത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും അതിരൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭാ പത്രമായ ദീപികയിൽ മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു. വിഴിഞ്ഞം അക്രമങ്ങളുടെ പേരിൽ മൽസ്യത്തൊഴിലാളികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന പറയുന്ന പാർട്ടിയും യുവജനസംഘടനയും ഇക്കാലമത്രയും നടത്തിയ സമരാഭാസങ്ങളുടെ നഷ്ടപരിഹാരം എങ്ങനെ കണക്കാക്കുമെന്നാണു മുഖപ്രസംഗത്തിലെ ചോദ്യം.

മന്ത്രിമാരുടെ പ്രകോപന പ്രസംഗങ്ങളിൽ മുന്നിൽ മന്ത്രി അഹമ്മദ് ദേവർകോവിലാണെന്നും നിസഹായരായ മനുഷ്യരെ തീവ്രവാദിയെന്ന് വിളിച്ചല്ല വികസനം കൊണ്ടുവരേണ്ടതെന്നും അതിജീവനസമരക്കാരെ തീവ്രവാദികളായും വിദേശപണം കൈപ്പറ്റുന്നവരായും ചിത്രീകരിക്കുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്.