കാഠ്മണ്ഡു: പൈലറ്റുമാരുടെ അശ്രദ്ധയെ തുടർന്ന് എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈൻസ് വിമാനവും പറക്കലിനിടെ കൂട്ടിയിടിച്ചേക്കാമായിരുന്ന സാഹചര്യം തലനാരിഴക്ക് ഒഴിവായതിന് പിന്നാലെ എയർ ഇന്ത്യയുടെ പൈലറ്റുമാർക്കെതിരെയും നടപടിയുമായി നേപ്പാൾ. ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ സംഭവത്തിനു പിന്നാലെ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എയർ ഇന്ത്യ പൈലറ്റുമാരെ നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി വിലക്കിയത്.

എയർ ഇന്ത്യ പൈലറ്റുമാരുടെ അശ്രദ്ധയെ തുടർന്ന് മാർച്ച് 24 നാണ് നേപ്പാളിന്റെ ആകാശത്ത് വൻ ദുരന്ത സാധ്യത ഉണ്ടായത്. 19000 അടി ഉയരത്തിൽ സഞ്ചരിച്ചിരുന്ന എയർ ഇന്ത്യ വിമാനം പൊടുന്നനെ 3700 അടിയിലേക്ക് താഴ്‌ത്തിപ്പറപ്പിക്കുകയായിരുന്നു. നേപ്പാളിലെ സിമാറ വിമാനത്താവളത്തിന്റെ വ്യോമ മേഖലയിലായിരുന്നു സംഭവം. നേപ്പാൾ എയർ ലൈനിനു വേണ്ടി എയർ ഇന്ത്യ വിമാനത്തോടു 19000 അടി ഉയരത്തിൽ തുടരണമെന്ന നിർദ്ദേശം നൽകിയിരിക്കെയാണ് വിമാനം പെടുന്നനെ താഴ്ന്നു പറക്കാൻ ശ്രമിച്ചത്.

എയർ ഇന്ത്യ പൈലറ്റുമാരെ വിലക്കിയത് സംബന്ധിച്ചുള്ള അറിയിപ്പ് ഡി ജി സി എ യ്ക്ക് നൽകിയതായി നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി വിശദമാക്കി. തലനാരിഴക്ക് ഒഴിവായ അപകട സാഹചര്യത്തെക്കുറിച്ച് ഇന്ത്യൻ കമ്മിഷനെയും വിവരം അറിയിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്തതിനു ശേഷം പൈലറ്റുമാർ അടക്കമുള്ള വിമാനത്താലെ ജീവനക്കാരെ നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി ചോദ്യം ചെയ്തിരുന്നു.

തനിക്കു വന്ന ഗുരുതര വീഴ്ചയാണിതെന്നും സംഭവത്തിൽ ക്ഷമാപണംനടത്തുന്നതായും എയർ ഇന്ത്യയുടെ പൈലറ്റ് ഇർ കമാൻഡ്' സിവിൽ ഏവിയേഷൻ അഥോറിറ്റിയോട് പ്രതികരിച്ചതായാണ് എ എൻഐ അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റുമാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് എയർ ട്രാഫിക്ക് കൺട്രോളർമാരെയും ഇതിനോടകം ഡ്യൂട്ടിയിൽ നിന്നും നീക്കിയിട്ടുണ്ട്

എയർ ഇന്ത്യാ വിമാനം പൊടുന്നനെ താഴേയ്ക്ക് വന്നതിനു പിന്നാലെ നേപ്പാൾ എയർലൈനിന്റെ വിമാനത്തെ ഉയർത്തിയാണ് കൂട്ടിയിടി സാഹചര്യം ഒഴിവാക്കിയത്. അനിശ്ചിതകാലത്തേക്കാണ് എയർഇന്ത്യയുടെ പൈലറ്റുമാർക്കുള്ള നേപ്പാളിന്റെ വിലക്ക്.

മാർച്ച് മൂന്നാം വാരം എയർ ഇന്ത്യ വിമാനത്തിലെ സേവനങ്ങളുടെ ഗുണമേന്മക്കുറവിനേ ചൊല്ലി യുഎൻ നയതന്ത്രജ്ഞൻ നടത്തിയ പ്രതികരണം വൻ വിവാദമായിരുന്നു. വിമാനത്തിലെ പാറ്റകളെ കുറിച്ചും തകർന്ന സീറ്റിനേക്കുറിച്ചും ചിത്രം സഹിതമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ സമാനമായ യാത്രാനുഭവം ലഭിച്ച നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. ഇതോടെ എയർ ഇന്ത്യ പ്രതിരോധത്തിലായിരുന്നു.

ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നേപ്പാൾ എയർലൈൻസ് വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ വിമാനവുമാണ് പരസ്പരം അടുത്തെത്തിയത്. കാഠ്ണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിനരികെ എയർ ഇന്ത്യ വിമാനം 19,000 അടി ഉയരത്തിൽ പറക്കുമ്പോൾ 15,000 അടി ഉയരത്തിൽ നേപ്പാൾ എയർലൈൻസിന്റെ വിമാനവും പറക്കുന്നുണ്ടായിരുന്നു.

രണ്ട് വിമാനങ്ങളും അപകടകരമാംവിധം അടുത്താണെന്ന് റഡാറിൽ തെളിഞ്ഞതോടെ നേപ്പാൾ എയർലൈൻസിന്റെ പൈലറ്റ് വിമാനം ദിശമാറ്റി പറത്തുകയായിരുന്നു. ജീവനക്കാരുടെ അശ്രദ്ധയാണ് വിമാനങ്ങൾ അടുത്തുവരാൻ കാരണമെന്നും വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപംനൽകിയെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു.