തിരുവനന്തപുരം: സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ച സംഭവം ഏറെ വിവാദമായിരുന്നു. ബന്ധു നിയമത്തിന്റെ പരിധിയിൽ വന്ന ഈ വിഷയം കോടതി കയറുയതുമാണ്. കൃത്യമായ യോഗ്യത ഇല്ലാതെയാണ് ജി. ജയരാജിനെ ഈ പദവിയിൽ നിയമിച്ചതെന്ന ആരോപണമാണ് അന്ന് ഉയർന്നത്. സിഡിറ്റിൽ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാർ അടിസ്ഥാനത്തിൽ ആ പദവിയിൽ തുടരുകയായിരുന്നു. വിരമിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. വിവാദമായ ഈ നിയമനം റദ്ദാക്കുകയാണ് പിന്നീട് ചെയ്തത്.

ബന്ധുനിയമന വിവാദ ആരോപണം നേരിട്ട ഈ സംഭവത്തിന് ശേഷം ജി ജയരാജിനെതിരെ വീണ്ടും ആരോപണങ്ങൾ ഉയരുകയാണ്. ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ജയരാജിനെതിരെ ആരോപണങ്ങളുമായ രംഗത്തുവന്നത്. സി ഡിറ്റ് ഡയറക്ടർ നിയമനം റദ്ദാക്കിയെങ്കിലും ആ കസേരയിൽ ഇരുന്ന ചുരുങ്ങിയ കാലയളവിൽ നടത്തിയത് ഇടപാടിൽ അഴിമതി ഉണ്ടായെന്നും ആ അഴിമതിയിലെ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞുവെന്നുമാണ് സന്ദീപ് ആരോപിച്ചത്.

സി ഡിറ്റിൽ ജയരാജ് ഇറുന്ന ചുരുങ്ങിയ കാലയളവിൽ നടത്തിയത് വൻ കടുംവെട്ടാണെന്നാണ് സന്ദീപിന്റെ ആരോപണം. കെഎസ്എഫ്ഇക്ക് വേണ്ടിയെന്ന പേരിൽ നടത്തിയ ഇടപാടാണ് അഴിമതി നിഴലിലായ്. ഖജനാവിന് അമ്പത് ലക്ഷം രൂപയോളം നഷ്ടം വരുത്തിയ ഈ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട ഐടി സെക്രട്ടറിയുടെ ആവശ്യവും മുഖ്യമന്ത്രി ഇടപെട്ട് തള്ളുകയായിരുന്നു.

കെഎസ്എഫ്ഇക്ക് വേണ്ടിയാണ് കോയമ്പത്തൂരിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും 30 ലക്ഷം മുടക്കി ഒരു അസറ്റ് മാനേജ്മന്റ് സോഫ്റ്റ്‌വെയർ വാങ്ങിയത്. അതുപയോഗിക്കാൻ ചട്ട വിരുദ്ധമായി ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്‌പേസ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാടകക്ക് എടുക്കുകയും ചെയ്തു. എന്നാൽ ചെറിയ സ്ഥാപനമായ സിഡിറ്റിന്റെ അസറ്റ് മാനേജ്മന്റ് പോലും നിർവഹിക്കാൻ ശേഷിയില്ലാത്ത സോഫ്റ്റ്‌വെയർ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞ് വലിയ സ്ഥാപനമായ കെഎസ്എഫ്ഇ പിന്മാറുന്നു. അഡ്വാൻസ് പോലും കെഎസ്എഫ്ഇയിൽ നിന്ന് വാങ്ങാതെ നടത്തിയ പർച്ചേസിൽ പൊതു ഖജനാവിന് നഷ്ടം രൂപാ 50 ലക്ഷം വരികയായിരുന്നു.

മാത്രമല്ല ഇത് വാർഷിക ലൈസൻസ് ഫീ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ആയതുകൊണ്ട് ഉപയോഗ ശൂന്യമായിട്ടില്ല എന്ന സർക്കാർ നിലപാട് തെറ്റാണെന്ന് ടെൻഡർ ഓർഡറും പർച്ചേസ് ഓർഡറും കൃത്യമായി സൂചിപ്പിക്കുന്നു. ലൈസൻസ് ഫീ എല്ലാ വർഷവും അഡ്വാൻസായി നൽകണമെന്ന് ഈ രേഖകളിലുണ്ട്. ഇത്രയെല്ലാമായ ഈ ഇടപാടിന് പിന്നിൽ അഴിമതിയാണെന്നാണ് സന്ദീപിന്റെ ആരോപണം.

ജയരാജിന്റെ അനധികൃത നിയമന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ അന്നത്തെ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇടപാടിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ ജയരാജ് അടക്കമുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥസർക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലിൽ എഴുതിയിരുന്നു. എന്നാൽ, കെഎസ് എഫ്ഇക്ക് വേണ്ടിയല്ല സോഫ്റ്റ്‌വെയർ വാങ്ങിയത് എന്നതിനാൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തി ഇല്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ഫയലിൽ എഴുതുകയായിരുന്നു. വിഷയത്തിൽ സംസ്ഥാന ഖജനാവ് കൊള്ളയടിക്കപ്പെട്ടു എന്ന ആരോപണവുമാണ് മുഖ്യമന്ത്രി അട്ടിമറച്ചതെന്നും സന്ദീപ് ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകൾ സഹിതമാണ് സന്ദീപ് വാര്യർ ആരോപണം ഉന്നയിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബന്ധുനിയമനം മാത്രമല്ല , കോടതി റദ്ദാക്കിയ ബന്ധു നിയമനം , വളഞ്ഞ വഴിയിലൂടെ പുനഃസ്ഥാപിക്കുകയും അതിനായി പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഒരു അഴിമതിക്കേസിൽ സിവിൽ ക്രിമിനൽ നടപടി വേണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അട്ടിമറിച്ചതിന്റെ തെളിവുകളാണ് ഇന്ന് കേരള സമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നത് .

കഥയിലെ നായകൻ ജി . ജയരാജ് , സിഡിറ്റ് ഡയറക്റ്റർ . നവകേരളം കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓർഡിനേറ്ററും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ.സീമയുടെ ഭർത്താവാണ് ജയരാജ് . സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകിയതിനു പിന്നാലെ ശമ്പളം നിശ്ചയിച്ചു സർക്കാർ ഉത്തരവിറക്കി. 1,66,800 രൂപയാണ് സീമയുടെ പ്രതിമാസ ശമ്പളം.

ഇനി കഥയിലേക്ക് വരാം . 2020 ൽ മതിയായ യോഗ്യതയില്ലാത്ത ജയരാജിനെ നിയമിച്ചത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു . നിയമനം റദ്ദായി. ഈ അനധികൃത നിയമന കാലത്ത് , ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മറ്റെല്ലാ വകുപ്പുകളിലും നടന്നത് പോലെ ജയരാജും സിഡിറ്റിൽ കടും വെട്ട് നടത്തുന്നു. കെഎസ്എഫ്ഇ ക്ക് വേണ്ടി കോയമ്പത്തൂരിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും 30 ലക്ഷം മുടക്കി ഒരു അസറ്റ് മാനേജ്മന്റ് സോഫ്റ്റ്‌വെയർ വാങ്ങുന്നു. അതുപയോഗിക്കാൻ ചട്ട വിരുദ്ധമായി ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്‌പേസ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാടകക്ക് എടുക്കുകയും ചെയ്തു.

എന്നാൽ ചെറിയ സ്ഥാപനമായ സിഡിറ്റിന്റെ അസറ്റ് മാനേജ്മന്റ് പോലും നിർവഹിക്കാൻ ശേഷിയില്ലാത്ത സോഫ്റ്റ്‌വെയർ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞ് വലിയ സ്ഥാപനമായ കെഎസ്എഫ്ഇ പിന്മാറുന്നു. അഡ്വാൻസ് പോലും കെഎസ്എഫ്ഇയിൽ നിന്ന് വാങ്ങാതെ നടത്തിയ പർച്ചേസിൽ പൊതു ഖജനാവിന് നഷ്ടം രൂപാ 50 ലക്ഷം.

മാത്രമല്ല ഇത് വാർഷിക ലൈസൻസ് ഫീ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ആയതുകൊണ്ട് ഉപയോഗ ശൂന്യമായിട്ടില്ല എന്ന സർക്കാർ നിലപാട് തെറ്റാണെന്ന് ടെൻഡർ ഓർഡറും പർച്ചേസ് ഓർഡറും കൃത്യമായി സൂചിപ്പിക്കുന്നു . ലൈസൻസ് ഫീ എല്ലാ വർഷവും അഡ്വാൻസായി നൽകണമെന്ന് ഈ രേഖകളിലുണ്ട് . എന്നാൽ അഴിമതി മാത്രം ലക്ഷ്യമിട്ട് നടത്തിയ ഇടപാട് കഴിഞ്ഞതോടെ സോഫ്റ്റ്‌വെയർ പാഴായി മാറി . ടെണ്ടർ നടപടിയും അഴിമതിക്ക് വേണ്ടി ഡിസൈൻ ചെയ്തതായിരുന്നു . അതിലേക്ക് പിന്നീട് കടക്കാം .

ജയരാജിന്റെ അനധികൃത നിയമന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ IAS , ഇടപാടിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ ജയരാജ് അടക്കമുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥസർക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലിൽ എഴുതി .

ആ ഫയലിൽ ഐടി സെക്രട്ടറിയുടെ നോട്ടിന് ചുവട്ടിൽ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ ഇടപെടലിന്റെ രേഖ കാണാം. കെഎസ് എഫ് ഇക്ക് വേണ്ടിയല്ല സോഫ്റ്റ്‌വെയർ വാങ്ങിയത് എന്നതിനാൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നാണ് മുഖ്യമന്ത്രി ഫയലിൽ രേഖപ്പെടുത്തിയത്. ചോദ്യം സോഫ്റ്റ്‌വെയർ ആർക്ക് വേണ്ടി വാങ്ങി എന്നതല്ല മുഖ്യമന്ത്രീ, സംസ്ഥാന ഖജനാവ് കൊള്ളയടിക്കപ്പെട്ടോ എന്നുള്ളതാണ്. എന്തിനാണ് മുഖ്യമന്ത്രി സീമയുടെ ഭർത്താവ് ജയരാജിനെ സംരക്ഷിക്കാൻ ഐടി സെക്രട്ടറി ആവശ്യപ്പെട്ട അന്വേഷണം അട്ടിമറിച്ചത് ?

ബിശ്വനാഥ് സിൻഹ ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടന്നിരുന്നെങ്കിൽ ടി എൻ സീമയുടെ ഭർത്താവ് ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെടും . രണ്ടാം നിയമനവും കുഴപ്പത്തിലാകും . ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ മാനദണ്ഡങ്ങൾ മാറ്റി ജയരാജിനെ വീണ്ടും സിഡിറ്റ് തലപ്പത്തേക്ക് കൊണ്ട് വന്നത് സ്പ്രിങ്ലർ പോലെ ദുരൂഹമായ ഐടി ഇടപാടുകൾക്കാണെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു .

ഈ പകൽക്കൊള്ള അന്വേഷിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ (IT) ഫയലിൽ രേഖപ്പെടുത്തിയതും ആ നിർദ്ദേശം അട്ടിമറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിൽ രേഖപ്പെടുത്തിയതും കേരളത്തിലെ പൊതു സമൂഹത്തിന് മുന്നിൽ പുറത്ത് വിടുന്നു .