തിരുവനന്തപുരം: പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണം സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്്ക്കും ഡിജിപിക്കും പരാതി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, അത്വാവാല വിഭാഗം കേരള ഘടകം സംഘടനാ ജനറല്‍ സെക്രട്ടറി, ആര്‍.സി.രാജീവ് ദാസാണ് പരാതി നല്‍കിയത്.

പിവി അന്‍വറും മലപ്പുറത്തെ മുന്‍ എസ് പിയായ സുജിത് ദാസും തമ്മിലെ ഒരു ഫോണ്‍ സംഭാഷണം പുറത്തു വന്ന പശ്ചാത്തലത്തിലാണ് അമിത്ഷായ്ക്കും, ഡിജിപിക്കും പരാതി നല്‍കിയത്. ചാനലുകളിലൂടെ കേട്ട ഫോണ്‍ സംഭാഷണത്തില്‍ പലരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സമ്മതിക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് ഫോണ്‍ ചോര്‍ത്തല്‍.

പൊലീസ് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടേയും ഫോണ്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സമ്മതിക്കുന്നു. മലപ്പുറം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരത്തില്‍ അടക്കം വ്യാജ ടെലിഫോണ്‍ എക്സചേഞ്ചുകളും മറ്റും ഉണ്ടെന്ന വസ്തുത കേരളാ പോലീസ് തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ആരോപണം ഗുരുതരമാണെന്ന് പരാതിയില്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന സമ്മതം സത്യസന്ധരായ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ പോലും സമ്മര്‍ദ്ദത്തിലാക്കുന്നതും പോലീസ് സേനയ്ക്ക് കളങ്കം ഏല്പിക്കുകയും ചെയ്യുന്നതാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ എതിരെ കടുത്ത ശിക്ഷ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആര്‍ സി രാജീവ് ദാസ് അമിത് ഷായ്ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം.ആര്‍. അജിത്കുമാര്‍ പത്തനംതിട്ട എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭരണകക്ഷി എംഎല്‍എ രംഗത്ത് വന്നത്. അജിത്കുമാര്‍ തന്റെയും മന്ത്രിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയെന്നും പോലിസിനെ നിയന്ത്രിക്കുന്നത് കൊടും ക്രിമിനലുകളാണെന്നും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എഡിജിപി കൊലയാളിയാണെന്നും ദാവൂദ് ഇബ്രാഹിമാണ് അദ്ദേഹത്തിന്റെ റോള്‍മോഡലെന്നും നിലമ്പൂര്‍ എംഎല്‍എ ആരോപിച്ചിരുന്നു.