തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ഹേമാ കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ സിനിമയിലെ പുരുഷാധിപത്യം തെളിയിക്കാന്‍ അവര്‍ പറഞ്ഞ് വച്ചത് പ്രശസ്ത നടന് നേരിടേണ്ടി വന്ന ദുര്‍ഗതിയും. മലയാള സിനിമയെ മാഫിയ സംഘം എന്ന് വിളിച്ച നടനെ ഒതുക്കിയ ഒരു പ്രശസ്ത നടനെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വഴങ്ങാത്തവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് തെളിവാണ് ഈ ഉദാഹരണം. ഇതില്‍ ആത്മയുടെ അധ്യക്ഷനെ കുറിച്ചും പരാമര്‍ശമുണ്ട്. ഈ അധ്യക്ഷന്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമാണെന്ന അടക്കം പറച്ചിലും പുറത്തുയരുന്നുണ്ട്.

സിനിമയില്‍നിന്ന് തഴയപ്പെട്ട ആ പ്രശസ്ത നടന്‍ സീരിയലിലേക്ക് പോയപ്പോള്‍ അവിടെയും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായവരെ എല്ലാ വിധത്തിലും ദ്രോഹിക്കും. പീഡനം മൂലം സിനിമ വിട്ട് ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കാന്‍ ശ്രമിച്ച് നടന് അവിടെയും വിലക്കുണ്ടായി. ടെലിവിഷന്‍ മിനി സ്‌ക്രീന്‍ പ്രവര്‍ത്തകരുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് ഇതിനായി ശ്രമിച്ചു. എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മന്ത്രി കെ ബി ഗണേഷ് കുമാറായിരുന്നു ഒരു ഘട്ടത്തില്‍ ആത്മ പ്രസിഡന്റ്. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള ഒരാളാണ് ഈ സംഘടനയെ പരോക്ഷമായി എന്നും നിയന്ത്രിച്ചിരുന്നത്. അതുകൊണ്ട് തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശം അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഇതിനോട് ഗണേഷ് ഇനിയും പ്രതികരിച്ചിട്ടില്ല. താര സംഘടനയായ അമ്മയുടെ രൂപീകരണത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഗണേഷ്. രണ്ടു ടേമായാണ് ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നത്.

തങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാന്‍ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകള്‍ പലര്‍ക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയില്‍നിന്ന് മാറ്റിനിറുത്താന്‍ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍നിന്ന് പുറത്താക്കി.

ഈ നടന്‍ പിന്നീട് സിനിമ വിട്ട് സീരിയലില്‍ എത്തി. എന്നാല്‍ അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. സീരിയല്‍ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷന്‍ ഒരു സിനിമാ നടന്‍ കൂടിയായിരുന്നു. പത്തോ പതിനഞ്ചോ വ്യക്തികള്‍ തീരുമാനിച്ചാല്‍ ആരെയും സിനിമയില്‍നിന്ന് മാറ്റി നിര്‍ത്താം. ചെറിയ കാരണങ്ങള്‍ മതി അതിന്- റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അവസരങ്ങള്‍ക്കായി വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തരെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വലിയ മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മലയാളസിനിമ സംവിധായകരും നടന്മാരും പ്രൊഡ്യൂസേഴ്സും അടങ്ങുന്ന ഒരു കൂട്ടം പുരുഷന്മാരുടെ ആധിപത്യത്തില്‍ ആണ്. 'മാഫിയ ' എന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ ഇവര്‍ക്കെതിരെ ശബ്ദിക്കുന്ന ആരുടേയും കരിയര്‍ ഇല്ലാതാക്കാന്‍ പ്രാപ്തി ഉള്ളവരാണ്. എത്ര കഴിവുറ്റ കലാകാരന്മാര്‍ ആണെങ്കിലും അവരെ നിയമ വിരുദ്ധമായി സിനിമയില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.സ്ത്രീകളോ പുരുഷന്മാരോ ഈ പവര്‍ ഗ്രൂപ്പിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ ധൈര്യപ്പെടുന്നില്ല. അങ്ങനെ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അവര്‍ മലയാള സിനിമയില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്നു

അതിക്രമങ്ങള്‍ക്കെതിരെ ആരും പോലീസില്‍ പരാതിപ്പെടില്ല. പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.പ്രസ്തുത നടിമാരുടെ കുടുംബങ്ങളെപ്പോലും കുറ്റക്കാര്‍ വെറുതെ വിടില്ല.അത് കൊണ്ടു തന്നെ 'പ്രശ്നക്കാരി 'എന്ന് തോന്നുന്ന നടിമാരെ പിന്നെ സിനിമയിലേക്ക് വിളിക്കുന്നില്ല. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.