തിരുവനന്തപുരം: കേന്ദ്ര കാർഷിക സെക്രട്ടറിമാരുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ.ബി.അശോകിന്റെ ഓഫിസ് കാബിനിലേക്ക് അതിക്രമിച്ചുകയറി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ തുടരന്വേഷണം ഉണ്ടാകില്ല. പരാതി നൽകിയെന്നാണ് മനോരമ വാർത്ത. എന്നാൽ അതു കൊട്ടിയില്ലെന്ന് ചീഫ് സെക്യൂരിറ്റി ഓഫിസർ എം.സിറാജുദ്ദീൻ പറയുന്നു. പക്ഷേ ചില പ്രശ്‌നങ്ങളുണ്ടെന്ന് തന്നെയാണ് ചീഫ് സെക്യൂരിറ്റി ഓഫീസറും പറയുന്നത്. ആരോപണം ആർഷോയും നിഷേധിച്ചിട്ടുണ്ട്.

യോഗത്തിനുശേഷം കാണാമെന്നു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചെങ്കിലും വകവയ്ക്കാതെയാണ് ആർഷോയും ഒപ്പമുണ്ടായിരുന്നയാളും തള്ളിക്കയറിയത്. കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ മുറിക്കുള്ളിലൂടെ അശോകിന്റെ ചേംബറിൽ പ്രവേശിച്ച ആർഷോ ഓൺലൈൻ യോഗം തടസ്സപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഭാവിയിൽ സന്ദർശക അനുമതി നൽകുകയാണെങ്കിൽ ആർഷോയെ നിരീക്ഷിക്കണം എന്നും പരാതിയിലുണ്ടെന്നാണ് മനോരമ വാർത്ത. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരായ വിവാദം ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരാതി കൊടുത്തിട്ടുണ്ടെങ്കിലും അത് പൊലീസിന് കൈമാറില്ലെന്നാണ് സൂചന.

'വിളിക്കുന്നിടത്തേക്ക് എല്ലാവരെയും വരുത്തും എന്ന്' ആർഷോ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞുവെന്ന് ചീഫ് സെക്യൂരിറ്റി ഓഫിസർ എം.സിറാജുദ്ദീൻ സമ്മതിക്കുന്നുണ്ട്. അതേസമയം, ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് ചീഫ് സെക്യൂരിറ്റി ഓഫിസർ എം.സിറാജുദ്ദീൻ പറയുന്നത്. ഇതിൽ നിന്ന് തന്നെ പ്രശ്‌നമുണ്ടായി എന്ന് വ്യക്തമാണ്. എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പിഎം ആർഷോയും പ്രതികരിക്കുന്നു. ഏതായാലും അതീവ സുരക്ഷയുള്ള സെക്രട്ടറിയേറ്റിൽ പുതിയ വിവാദം ഉണ്ടാവുകയാണ്.

അതിക്രമിച്ചുകയറി ഉദ്യോഗസ്ഥർക്കൊപ്പം കസേരയിൽ ഇരുന്ന ആർഷോയും സുഹൃത്തും കാർഷിക സർവകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ അനുവദിച്ചില്ലെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണി മുഴക്കിയെന്നും സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നുവെന്നും മനോരമ വാർത്ത പറയുന്നു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡിനു നായരാണ് പരാതി നൽകിയതെന്നാണ് മനോരമ പറയുന്നത്.

വനിതാ ജീവനക്കാരോടും മറ്റ് ഉദ്യോഗസ്ഥരോടും ആർഷോ കയർത്തുസംസാരിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോഴാണ് ആർഷോയും സുഹൃത്തും പുറത്തിറങ്ങിയത് എന്നാണ് റിപ്പോർട്ട്. ബി.അശോകിനെ കാണണം എന്ന ആവശ്യവുമായി ഉച്ചയ്ക്ക് 3.15നാണ് ഇവർ എത്തിയത്. ഡിനു നായർ, ഇത് അശോകിനെ അറിയിച്ചു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി 2 യോഗങ്ങൾ ഉള്ളതിനാൽ ഇപ്പോൾ കാണാൻ കഴിയില്ലെന്നും വൈകിട്ട് 5 നു കാണാം എന്നും ഡിനു മുഖേന അശോക് അറിയിച്ചു. തുടർന്നായിരുന്നു പ്രകോപനം.

സംഭവത്തിൽ എംഎം ആർഷോയും പ്രതികരിച്ചു. അതിക്രമിച്ചു കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. കാർഷിക സർവകലാശാലാ വൈസ് ചാൻസലറുമായി സംസാരിക്കാനാണു സെക്രട്ടേറിയറ്റിൽ പോയത്. അദ്ദേഹവുമായി സംസാരിച്ച ശേഷം മടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം-ഇതാണ് ആർഷോയുടെ വിശദീകരണം.