പത്തനംതിട്ട: മാമോദീസ ചടങ്ങിലെ വിരുന്നിൽ വിതരണം ചെയ്ത ഭക്ഷണം മറ്റ് രണ്ടിടത്തെ ചടങ്ങിൽക്കൂടി വിതരണം ചെയ്‌തെന്നും അവിടെയൊന്നും സമാനപ്രശ്‌നം ഉണ്ടായില്ലെന്ന വാദവുമായി ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത കാറ്ററിങ്ങ് സ്ഥാപനം രംഗത്ത്.ചെങ്ങന്നൂരിൽ നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം പാകംചെയ്ത് എത്തിച്ചത്.

മല്ലപ്പള്ളിയിൽ വിളമ്പിയ അതേ വിഭവങ്ങൾ തന്നെ പരുമലയിലും മറ്റുരണ്ടിടങ്ങളിലും അന്നേദിവസം വിതരണം ചെയ്തിട്ടുണ്ടെന്നാണ് ചെങ്ങന്നൂരിലെ കാറ്ററിങ് സ്ഥാപനത്തിന്റെ പ്രതികരണം. അവിടെയൊന്നും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും കാറ്ററിങ് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു.

മല്ലപ്പള്ളിയിൽ നടന്ന വിരുന്നിൽ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകൾ നടന്നത്.

ഉച്ചയ്ക്ക് നടന്ന വിരുന്നിൽ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ഏകദേശം 190 പേർ വിരുന്നിൽ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് വിരുന്നിൽ പങ്കെടുത്ത പലർക്കും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. വിരുന്നിൽ പങ്കെടുത്ത എഴുപതോളം പേർ രണ്ടുദിവസങ്ങളിലായി അടൂർ, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് വിവരം.

വിരുന്നിൽ വിളമ്പിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ ഞായറാഴ്ച തന്നെ അധികൃതർക്ക് പരാതി നൽകുമെന്ന് വിരുന്ന് സംഘടിപ്പിച്ചവർ പറഞ്ഞു.