വിൻഡ്‌ഹോക്ക്: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് ഇന്ത്യയിലേക്ക് എട്ടു ചീറ്റകളെ കൊണ്ടുവരുന്ന വിമാനത്തിന് 'കടുവയുടെ മുഖം'! നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പുറത്തുവിട്ട ചിത്രത്തിൽ വിമാനത്തിന്റെ മുൻഭാഗത്ത് കടുവയുടെ ചിത്രം പെയ്ന്റ് ചെയ്തിരിക്കുന്നത് കാണാം.

''കടുവകളുടെ നാട്ടിലേക്ക് ഗുഡ്വിൽ അംബാസഡർമാരെ എത്തിക്കുന്ന പ്രത്യേക പക്ഷി ധീരന്മാരുടെ നാട്ടിലിറങ്ങി'' ചിത്രം പങ്കുവച്ചുള്ള കുറിപ്പിൽ ഹൈക്കമ്മിഷൻ പറയുന്നു. പ്രത്യേകം സജ്ജീകരിച്ച ബി747 ജംബോ ജെറ്റ് വിമാനമാണ് നമീബിയയിൽ ഇറങ്ങിയത്.

 

ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ചീറ്റകളെ ഇന്ത്യയിൽ എത്തിക്കുക. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് ആദ്യം എത്തുക. വേട്ടയാടിയും മറ്റും ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചിരുന്നു. ചീറ്റകൾക്ക് ഇന്ത്യയിൽ വംശനാശം സംഭവിച്ചതായി 1952ലാണ് കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

പിന്നീട് 2009ലാണ് ചീറ്റകളെ ആഫ്രിക്കയിൽനിന്ന് എത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഈ വർഷം 25 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണു ലക്ഷ്യം. 5 വർഷം കൊണ്ട് 50 എണ്ണം കൊണ്ടുവരും. നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കിയിൽനിന്നും ചീറ്റകളെ എത്തിക്കുന്നതിന് ആകെ 50.22 കോടി രൂപ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) നൽകും.