തിരുവനന്തപുരം: കാനം രാജേന്ദ്രന് ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തി പാർട്ടിയുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുന്നില്ലേ? സംസ്ഥാന വിവരാവകാശ കമ്മിഷണർമാരിൽ സിപിഐ.യുടെ സ്ഥാനം സിപിഎം. ഏറ്റെടുത്തതോടെ പുതിയ ചർച്ച സിപിഐയ്ക്കുള്ളിൽ ഉയരുകയാണ്.

സിപിഐ.യുടെ എച്ച്. രാജീവ് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലേക്ക് ഡോ. കെ.എം. ദിലീപിന്റെ പേര് തിരഞ്ഞെടുപ്പുസമിതി നിർദേശിച്ചത്. ഇതുസംബന്ധിച്ച ശുപാർശ ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചു. മൃഗക്ഷേമവകുപ്പ് മുൻ ഡയറക്ടറും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻപ്രസിഡന്റുമാണ് ഡോ. ദിലീപ്. ദിലീപിന് നിയമനം കിട്ടും. ഇതോടെ സിപിഐയുടെ അവസരമാണ് ഇല്ലാതാകുന്നത്. സാധാരണ സിപിഐയുടെ അംഗം ഒഴിഞ്ഞാൽ പകരം ആ പാർട്ടിയുടെ നോമിനിയെയാണ് വയ്ക്കാറുള്ളത്. ഇതാണ് പിണറായി സർക്കാർ തിരുത്തി എഴുതുന്നത്.

മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിസഭാപ്രതിനിധിയായി മന്ത്രി പി. രാജീവ് എന്നിവരടങ്ങുന്ന സമിതിയാണ് പേര് നിർദേശിച്ചത്. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ കൂടാതെ അഞ്ചുപേരാണ് കമ്മിഷനിലുള്ളത്. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിയും മുന്നോട്ട് വയ്ക്കുന്ന പേരാകും അംഗീകരിക്കപ്പെടുക. സിപിഐ പ്രതിനിധിയുടെ കാലവധി കഴിയുമ്പോഴുള്ള യോഗത്തിൽ പിണറായിയും രാജീവും ദിലീപിന് വേണ്ടി നിലപാട് എടുത്തു. ഇതോടെ സിപിഐയുടെ സ്ഥാനം നഷ്ടമായി.

സിപിഐ. തങ്ങളുടെ പ്രതിനിധിയായി ഒരാളെ നിർദേശിച്ചിരുന്നു. എന്നാൽ, അടുത്തുവരുന്ന ഒഴിവുകളിൽ സിപിഐ.യ്ക്ക് സ്ഥാനംനൽകാമെന്നു പറഞ്ഞ് നിലവിലെ ഒഴിവ് സിപിഎം. ഏറ്റെടുക്കുകയായിരുന്നു. ഒമ്പതുമാസംമുമ്പ് വന്ന ഒഴിവിലേക്കാണ് ഇപ്പോൾ നിയമനംനടന്നത്. മാധ്യമപ്രവർത്തകനും വി എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയുമായിരുന്ന കെ.വി. സുധാകരൻ വിരമിച്ച ഒഴിവ് കമ്മിഷനിലുണ്ട്. ഈ തസ്തികയുടെ വിജ്ഞാപനം വന്നിട്ടില്ല. ഈ ഒഴിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സിപിഐ.

മൂന്നുവർഷമോ 65 വയസ്സോ ആണ് ഇൻഫർമേഷൻ കമ്മിഷണറുടെ വിരമിക്കൽ പ്രായം. നേരത്തേ അഞ്ചുവർഷമായിരുന്നു കാലാവധി. ചീഫ് സെക്രട്ടറിയുടെ പദവിയും നൽകിയിരുന്നു. 2019-ൽ കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കിയതുവഴി കാലാവധി മൂന്നുവർഷമാക്കി. ചീഫ് സെക്രട്ടറിയുടെ ശമ്പളം ലഭിക്കുമെങ്കിലും ആ പദവി ഇപ്പോൾ നൽകാറില്ല.