കൊച്ചി മെട്രോ തൂണിൽ വിള്ളൽ; തറനിരപ്പിൽ നിന്ന് എട്ട് അടിയോളം ഉയരത്തിൽ വിള്ളൽ കണ്ടെത്തിയത് ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലറിൽ; വിടവ് വർധിച്ച് വരുന്നതായി പ്രദേശവാസികൾ; പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവെന്നും ബലക്ഷയമില്ലെന്നും കെ.എം.ആർ.എൽ.

കൊച്ചി: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44ൽ തൂണിന്റെ പ്ലാസ്റ്ററിലാണ് തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിൽ വിള്ളൽ കണ്ടെത്തിയത്. വിശദമായ പരിശോധന നടത്തിയതായും തൂണിൻ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെ എം.ആർഎൽ പ്രതികരിച്ചു.

തൂണിന്റെ പ്ലാസ്റ്ററിംഗിലാണ് വിടവ്. മാസങ്ങൾക്ക് മുൻപെ ചെറിയ രീതിയിൽ തുടങ്ങിയ വിള്ളൽ കൂടി വരുന്നതായി സംശയിക്കുന്നുവെന്ന കാര്യം നാട്ടുകാരാണ് ശ്രദ്ധയിൽപ്പെടുത്തിയത്. അതേസമയം മറ്റ് തൂണുകൾക്കൊന്നും ഈ പ്രശ്‌നമില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും വിശദമായ പരിശോധന നടത്തിയതായും കെഎംആർഎൽ പ്രതികരിച്ചു.

ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണ വിടവ് വർധിച്ച് വരുന്നതായുമാണ് സമീപവാസികൾ പറയുന്നത്. മെട്രോ അധികൃതർ പരിശോധന നടത്തി സമീപവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം, വിള്ളൽ ശ്രദ്ധിയിൽ പെട്ടിട്ടുണ്ടെന്നും തൂണിന് ബലക്ഷയമില്ലെന്നാണ് മെട്രോ അധികൃതർ പറയുന്നത്. വിള്ളൽ മുമ്പുതന്നെ ശ്രദ്ധയിൽപെട്ടിരുന്നെന്നും ഇത് പരിശോധിച്ച് തൂണിന് ബലക്ഷയമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കെ.എം.ആർ.എൽ. പബ്ലിക് റിലേഷൻസ് ഓഫീസർ പ്രതികരിച്ചു.

പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവാണെന്നും തൂണിന് ഒരു ബലക്ഷയവും ഇല്ലെന്നുമാണ് അധികൃതർ പറയുന്നത്. ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് മെട്രോ സർവ്വീസിനെ ഒരു മാസത്തോളം ബാധിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നും സംഭവം. പരിശോധന പൂർത്തിയാകും വരെ വേഗത കുറച്ചായിരുന്നു ഈ ഭാഗങ്ങളിൽ സർവ്വീസ്. അന്തിമ പരിശോധന പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ സാധാരണ വേഗതയിലേക്ക് ഈ ഭാഗത്ത് മെട്രോ സർവ്വീസ് എത്തുമെന്നും മെട്രോ കമ്പനി അറിയിച്ചു.

അതിനിടെ കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം വേഗത്തിലാക്കുകയാണ് കെഎംആർഎൽ. മാർച്ച് മാസത്തിൽ തന്നെ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങാനാണ് ശ്രമം. പദ്ധതിയുടെ ജനറൽ കൺസൾട്ടന്റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിലാണ് കാലതാമസം നേരിടുന്നത്.

രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ടം പദ്ധതിക്കുള്ള കേന്ദ്ര ഉത്തരവ് വന്നതോടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുന്നോട്ട് പോകുന്നത്. എന്നാൽ കെഎംആർഎല്ലിന് മുന്നിലുള്ള പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകർ ആരെന്നതിലും വരും ദിവസങ്ങളിൽ തീരുമാനമാകുമെന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറയുന്നു.