തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം ആവശ്യപ്പെട്ടു സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാനായി സർക്കാർ രേഖാമൂലം ഉറപ്പുകൾ കൈമാറി. ഇന്നലെ സമരസമിതി നേതാക്കളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.പിന്നാലെ, മന്ത്രിമാരായ വീണാ ജോർജും ആർ.ബിന്ദുവും ദയാബായിയെ കണ്ട് യോഗ തീരുമാനങ്ങൾ രേഖാമൂലം നൽകാമെന്ന് വാഗ്ദാനവും ചെയ്തു.

പ്രായോഗികമായി എന്തു നടപടി എടുത്തുവെന്ന് അറിയിക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ തീരുമാനങ്ങൾ രേഖാമൂലം കൈമാറിയത്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ദയാബായി ഇന്നു തീരുമാനമെടുക്കും.ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടായിരുന്നു ഇന്നലെ ദയാബായി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആർ ബിന്ദുവും സമരക്കാരുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു.

ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷാലിറ്റി സൗകര്യങ്ങൾ ഒരു വർഷത്തിനകം കാസർകോട്ട് ഒരുക്കുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്.കാസർകോട്ടെ സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യം ഒരുക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും കുട്ടികൾക്കായി പരിപാലന കേന്ദ്രങ്ങൾ സ്ഥാപിക്കും. പ്രത്യേക മെഡിക്കൽ ക്യാംപുകൾ തുടങ്ങാനും തീരുമാനിച്ചു. ദയാബായിയുടെ സമരം 16ാം ദിവസത്തിലേക്കു കടക്കുകയും പിന്തുണ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിമാർ കൂടിക്കാഴ്ചയ്ക്കു തയാറായത്.

ദയാബായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ഉറപ്പ് നൽകിയിട്ടില്ല. മെഡിക്കൽ ക്യാംപ് എന്ന ആവശ്യം അംഗീകരിച്ചു. കൂടാതെ ജനറൽ ആശുപത്രിയിൽ എൻഡോസൾഫാൻ ബാധിതർക്ക് ചികിത്സാ മുൻഗണന നൽകാമെന്നതും അംഗീകരിച്ചു. ന്യൂറോളജി സൂപ്പർ സെപ്ഷ്യാലിറ്റി സൗകര്യം എഴുതി നൽകിയ ഉറപ്പിലില്ല. ഡേ കെയർ പാലിയേറ്റീവ് കെയർ ഉണ്ടാക്കുമെന്ന ഉറപ്പുമില്ല. കാസർകോട് എയിംസ് വേണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിന്മാറി. ദയാബായി ജനറൽ ആശുപത്രിയിൽ തുടരുകയാണ്.

എൺപത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ സമരം 15ാം ദിവസം പിന്നിട്ടതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്.