ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെ ബിൽ നിയമമായി മാറി. ലോക്‌സഭ ഓഗസ്റ്റ് ഏഴിനും രാജ്യസഭ ഒമ്പതിനുമാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ അവതരണം. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുകയെന്നതാണ് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.

അതേസമയം, നിയമപരമായ രീതിയിൽ വിവരങ്ങൾ പങ്കുവെക്കുന്നതിനെ കുറിച്ചും നിയമം പറയുന്നു. അനുവാദമില്ലാതെ തന്റെ വ്യക്തിവിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് ചോദ്യംചെയ്യാൻ നിയമം പൗരന് അവകാശം നൽകുന്നുണ്ട്. സ്വകാര്യത മൗലികാവകാശമാണെന്ന് 2016ൽ സുപ്രീംകോടതി വിധിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്താൻ സർക്കാറിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമനിർമ്മാണം.

അതേസമയം, വിവരാവകാശ നിയമത്തെ മറികടക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും കേന്ദ്ര സർക്കാറിന് ഡിജിറ്റൽ സെൻസർഷിപ്പിനുള്ള വിപുലമായ അധികാരങ്ങൾ നൽകുന്നതുമാണ് പുതിയ നിയമമെന്നാണ് ആരോപണമുയരുന്നത്. പുതിയ നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന പല വിവരങ്ങളും മറച്ചുവെക്കാനും രഹസ്യമായി സൂക്ഷിക്കാനും അവസരമൊരുങ്ങും.

മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും അവരുടെ വാർത്താ ഉറവിടങ്ങളുൾെപ്പടെ പൗരരുടെ സ്വകാര്യ വിവരങ്ങൾ സർക്കാറിന് നൽകാൻ നിയമംവഴി നിർബന്ധിതരാകും. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളുമെന്ന കുറ്റപ്പെടുത്തലുമായി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.

പൗരന്മാരുടെ ഡിജിറ്റൽ വ്യക്തിവിവരങ്ങൾ സുരക്ഷിതമാക്കുന്നതിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള ഉത്തരവാദിത്തം ബില്ലിൽ വ്യക്തമാക്കുന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 18 വയസ്സിനു താഴെയുള്ളവരുടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് അനുമതി തേടാൻ ഇന്റർനെറ്റ് കമ്പനികൾക്ക് ഡിജിലോക്കർ സംവിധാനം ഉപയോഗിക്കാം. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന വിധത്തിൽ ലളിത ഭാഷയിലാണ് ബിൽ തയാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യത മൗലികാവശാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതിയുടെ 2017 ലെ വിധിന്യായത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടാണ് ബിൽ തയാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. ബില്ലിൽ ചർച്ച നടത്താൻ പ്രതിപക്ഷം സഭയിലില്ലാത്തത് കഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ തയാറാവുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.