മുംബൈ: സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന മയക്കു മരുന്ന് പിടികൂടിയ കേസില്‍ ബോളിവുഡ് മുന്‍ നടി മംമ്ത കുല്‍ക്കര്‍ണിക്ക് ആശ്വാസം. നടിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മംമ്ത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

തെളിവുകളുടെ അഭാവത്തില്‍ കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇതാണ് നടിക്ക് അനുകൂലമായി മാറിയ്ത. ഇത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം പുറത്തുവന്നിട്ടില്ല. ജസ്റ്റിസുമാരായ ഭാരകി ദാന്‍ഗ്രേ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് വിക്കി ഗോസ്വാമിയും മംമ്തയും പ്രതികളായത്. 2016-ലാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. 2014-ല്‍ ലഹരിമരുന്ന് കടത്തുകേസില്‍ ദുബായില്‍ അറസ്റ്റിലായെങ്കിലും വിക്കി ഗോസ്വാമി ജ്യാമ്യത്തിലിറങ്ങി. എന്നാല്‍ മംമ്തയെ അറസ്റ്റു ചെയ്യാനായില്ല.

പിടികൂടിയ ലഹരിമരുന്ന് കെനിയ വഴി അമേരിക്കയിലേക്കു കടത്താനായിരുന്നു ഗോസ്വാമിയുടെ പദ്ധതിയെന്നാണ് പോലീസ് പറഞ്ഞത്. സോളാപുരിലെ അവോണ്‍ ലൈഫ് സയന്‍സസ് എന്ന മരുന്നു കമ്പനിയില്‍ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. കേസില്‍ അറസ്റ്റിലായ ഏഴുപേരെ ചോദ്യം ചെയ്തപ്പോഴാണ് വിക്കി ഗോസ്വാമിയുടെ പങ്ക് പുറത്തുവന്നത്.

കെനിയയിലെ മൊമ്പാസയില്‍ ലഹരിമരുന്ന് നിര്‍മാണ ഫാക്ടറി തുടങ്ങാനും വിക്കിക്ക് പദ്ധതിയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ വിക്കി ഗോസാമി പിന്നീട് അമേരിക്കയിലേക്ക് കടന്നു. തുടര്‍ന്ന് വിക്കി ഗോസാമിയെയും മംമ്തയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.

തൊണ്ണൂറുകളില്‍ ബോളിവുഡിലെ പ്രശസ്ത താരമായിരുന്ന മംമ്ത കുല്‍ക്കര്‍ണി. കരണ്‍ അര്‍ജുന്‍, ബാസി, ചൈന ഗേറ്റ്, ആന്തോളന്‍, ആഷിക് ആവാര, ക്രാന്തി വീര്‍ തുടങ്ങിയ വിജയചിത്രങ്ങളില്‍ മംമ്ത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2002 ന് ശേഷം അഭിനയരംഗത്ത് നിന്ന് വിടവാങ്ങി. 2013-ലാണ് മംമ്ത വിക്കി ഗോസാമിയെ വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആദ്യം മംമ്ത ഇത് നിഷേധിച്ചുവെങ്കിലും പിന്നീട് രേഖകള്‍ പുറത്തുവന്നു.