ദുബായ്: ശനിയാഴ്ച അയൽവാസികളായ മുസ്ലിം സഹോദരങ്ങൾക്ക് നോമ്പ് മുറിക്കാൻ ഇഫ്താർ വിരുന്ന് ഒരുക്കുന്ന തിരക്കിലായിരുന്നു റിജേഷും ഭാര്യ ജിഷിയും. വിഷുവായതുകൊണ്ട് നല്ലൊരുസദ്യ തയ്യാറാക്കുകയായിരുന്നു ഇരുവരും. ആ സമയത്താണ് അൽറാസ് മേഖലയിലെ കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായത്.

തീപ്പിടിത്തത്തിൽ 16 പേരാണ് മരിച്ചത്. അപകടത്തിൽ മരിച്ച 12 പേരെ തിരിച്ചറിഞ്ഞപ്പോഴാണ് മരിച്ചവരിൽ പ്രവാസി ദമ്പതികളായ മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരും ഉണ്ടെന്ന വിവരം ലഭിക്കുന്നത്. ട്രാവൽ ആൻഡ് ടൂറിസം കമ്പനിയിൽ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായിരുന്നു റിജേഷ്. ജിഷി സ്‌കൂൾ അദ്ധ്യാപികയും.

ശനിയാഴ്ച വിഷുവായതുകൊണ്ട് സദ്യയുടെ തിരക്കിലായിരുന്നു റിജേഷും ജിഷിയും. അയൽവാസികളായ ഏതാനും അവിവാഹിതരായ മുസ്ലിം സുഹൃത്തുക്കളെ ഇഫ്താറിനായി ക്ഷണിച്ചിരുന്നതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ദമ്പതികൾ 406 ാം നമ്പർ ഫ്‌ളാറ്റിലായിരുന്നു താമസം. 405 ആം നമ്പർ ഫ്‌ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ദമ്പതികൾ നല്ല സൗഹൃദത്തോടെ പെരുമാറുന്നവരായിരുന്നു എന്ന് 409 ാം നമ്പർ ഫ്‌ളാറ്റിൽ ഏഴ് പേർക്കൊപ്പം താമസിക്കുന്ന റിയാസ് കൈക്കമ്പം പറഞ്ഞു. ആഘോഷവേളകളിൽ റിയാസിനെയും കൂട്ടുകാരെയും ദമ്പതികൾ ക്ഷണിക്കാറുണ്ടായിരുന്നു. ഓണത്തിനും വിഷുവിനും എല്ലാം മുമ്പ് സദ്യയൊരുക്കി വിളമ്പിയിട്ടുണ്ട്. ഇത്തവണ റംസാനായതുകൊണ്ട് ഇഫ്ത്താറിന് ക്ഷണിച്ചിരുന്നു.

അപ്പാർട്ട്‌മെന്റിന് പുറത്ത് ഇരുവരും നിൽക്കുന്നതാണ് റിയാസ് ഒടുവിൽ കണ്ടത്. ആ സമയത്ത് ടീച്ചർ കരയുന്നുണ്ടായിരുന്നു. പിന്നീട് ഇരുവരും ഫ്‌ളാറ്റിനുള്ളിലേക്ക് പോയി. പിന്നീടുള്ള കോളുകൾക്കൊന്നും മറുപടി കിട്ടിയില്ല. വാട്‌സാപ്പിൽ ഉച്ചയ്ക്ക് 12.35 നാണ് റിജേഷ് അവസാന സന്ദേശം വായിച്ചിരിക്കുന്നത്. ഞായറാഴ്ച എന്നെ ഫ്‌ളൈറ്റ് ബുക്ക് ചെയ്യാൻ സഹായിച്ച, ഇഫ്ത്താറിന് ക്ഷണിച്ച റിജേഷും ഭാര്യയും ഇപ്പോൾ ഇല്ലെന്നത് വിശ്വസിക്കാനേ കഴിയുന്നില്ല, റിയാസിന്റെ കൂടെ താമസിക്കുന്ന സുഹൈൽ പറഞ്ഞു. എല്ലാദിവസവും കുശലം പറയാറുള്ള അയൽക്കാരെയാണ് നഷ്ടമായത്. വളരെ അടുപ്പമുള്ള 16 പേർ ഇല്ലാത്ത അതേ സ്ഥലത്ത് ഇനി താമസിക്കുന്ന കാര്യവും ഓർക്കാനേ വയ്യ, അദ്ദേഹം പറഞ്ഞു.

അന്ത്യാഞ്ജലി അർപ്പിച്ച് നാട്

ദുബായിൽ കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ വീട്ടിലെത്തിച്ചു. ഏറെ ആശിച്ചു കാത്തിരുന്ന വീട്ടിലേക്ക് തന്നെയാണ് ഒടുവിൽ അവർ എത്തിയത്. പക്ഷേ ചേതനയറ്റ ദേഹങ്ങളായാണ് അവർ എത്തിയത്.

മൃതദേഹങ്ങൾ വേങ്ങരയിലെ പണി പൂർത്തിയാകാനിരുന്ന വീട്ടിലാണ് എത്തിച്ചത്. സംസ്‌കാരം തറവാട്ടു വളപ്പിലാണ്. നാട്ടിൽ പുതിയതായി നിർമ്മിച്ച വീടിന്റെ പാലു കാച്ചലിനു പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് റിജേഷിനെയും ജെഷിയെയും മരണം കവർന്നത്. ഈ വിവരം റിജേഷിന്റെ അടുത്ത സുഹൃത്തുക്കൾക്കും വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രവാസ ലോകത്തിന് നോവായി മാറുകയാണ് ദമ്പതികളുടെ ദാരുണാന്ത്യം.

നാട്ടിലെ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ നാട്ടിൽ പോയി വന്നിരുന്നു. 11 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കുട്ടികളില്ലായിരുന്നു. ഡ്രീം ലൈൻ ട്രാവൽ ഏജൻസി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കൾ പറഞ്ഞു. നിരവധി വ്യാപാര സ്ഥാപനങ്ങളാൽ നിറഞ്ഞ മേഖലയാണ് ദുബായിലെ ദെയ്‌റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപാര സ്ഥാപനങ്ങളിവിടെ ഉണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ഓടെ ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയിൽ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണ കാരണമായത്. രക്ഷാപ്രവർത്തനം നടത്തിയ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഒൻപത് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.

മരിച്ച റിജേഷ് ദുബൈയിൽ ട്രാവൽസ് ജീവനക്കാരനായിരുന്നു. ജിഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അദ്ധ്യാപികയും. മരിച്ച 16 പേരിൽ 12 പേരെയാണ് തിരിച്ചറിഞ്ഞത്. രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാരെയും നാല് സുഡാൻ പൗരന്മാരെയും, മൂന്ന് പാക്കിസ്ഥാൻ പൗരന്മാരെയും ഒരു കാമറൂൺ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്.