ആലപ്പുഴ: പാർട്ടി അന്വേഷണം നേരിടുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മൊബൈലിൽ കണ്ടത് 34 ഓളം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ. കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഈ ഏരിയാ കമ്മിറ്റി അംഗത്തിന് മർദനമേറ്റിരുന്നു. അതിനിടയിൽ മൊബൈൽ ഫോൺ തെറിച്ചുപോയി. പെൺകുട്ടിയുടെ ചിത്രം പകർത്തിയോ എന്നറിയാൻ പിടികൂടിയവർ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകൾ കണ്ടത്.

ഫോണിൽ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി സൂക്ഷിച്ചു എന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന എ.പി.സോണയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. തർക്കത്തിനിടെ താഴെ വീണ മൊബൈൽ ഫോൺ ചിലർ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്.

തുടർന്ന് ജില്ലാ സെക്രട്ടറി ആർ.നാസറിനും സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും പാർട്ടി അംഗങ്ങൾ അടക്കമുള്ളവർ തെളിവുകൾ ഉൾപ്പെടെ പരാതി നൽകി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ജി.രാജമ്മ, എ.മഹീന്ദ്രൻ എന്നിവരെയാണ് പാർട്ടി അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. പൊലീസിൽ പരാതി നൽകാതെ സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്

ഏരിയാ കമ്മിറ്റി അംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരെ നേരത്തെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ വിമർശനമുയർന്നെങ്കിലും അതെല്ലാം മറികടന്നാണ് ഏരിയാ കമ്മിറ്റിയിലെത്തിയത്.