തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് പെൻഷൻ അനുവദിച്ചു കൊണ്ടുള്ള സർക്കാർ കൈക്കൊണ്ടത് അടുത്തിടെയാണ്. ഇതിന് പിന്നാലെ ഇപ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രബത്തയുടെ വിശദാംശങ്ങളും പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ബത്തയ്ക്കായി വൻതുക ചെലവഴിച്ചു. യാത്രാബത്തയായി ധനവകുപ്പ് അധിക തുക അനുവദിച്ചു.

2022-23 ബജറ്റിൽ നീക്കി വെച്ചിരുന്നത് രണ്ടര കോടി രൂപയായിരുന്നെങ്കിലും തികയാതെ വന്നതോടെ അധികമായി 38.59 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. മന്ത്രിമാർക്ക് ഓരോ സാമ്പത്തിക വർഷവും യാത്രാബത്തയിനത്തിൽ ചിലവഴിക്കാനാവുന്ന തുക ബജറ്റിൽതന്നെ നീക്കി വെക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ യാത്രാ ബത്ത ഇനത്തിൽ നീക്കി വെച്ചത് 2.50 കോടി രൂപയാണ്. പക്ഷേ ഇത് തികഞ്ഞില്ല. മാർച്ച് 20 ന് 1859000 രൂപ കൂടി അധികമായി ആദ്യം അനുവദിച്ചു. തുടർന്ന് സാമ്പത്തിത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി മാർച്ച് 27 ന് 20 ലക്ഷം രൂപ കൂടി അനുവദിച്ച് ഉത്തരവിറക്കി.

ഇതോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ആകെ യാത്രചെലവ് രണ്ട് കോടി 88 ലക്ഷത്തി അമ്പത്തിഒമ്പതിനായിരം രൂപയായി മാറി. ബജറ്റിൽ അനുവദിച്ചതിനേക്കാൾ തുക വിവിധ ആവശ്യങ്ങൾക്ക് അനുവദിക്കാൻധനവകുപ്പിന് കഴിയും. സാധാരണ അത് അടിയന്തര പ്രധാന്യമുള്ളവയ്ക്കാണ് ഇത്തരത്തിൽ അനുവദിക്കുക. പല പ്രധാനപ്പെട്ട പദ്ധതികൾക്കും നീക്കിവെച്ച തുക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അനുവദിക്കാതിരുന്നപ്പോഴാണ് മന്ത്രിമാർക്കുള്ള യാത്ര ബത്തയ്ക്കായി അധിക തുക അനുവദിച്ചത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് 12,090 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേതുൾപ്പടെ ആറു വർഷം സേവന കാലയളവായി പരിഗണിച്ചാണ് ഉത്തരവ്. 2.88 ലക്ഷം ഗ്രാറ്റുവിറ്റിയായും 6.44 ലക്ഷം പെൻഷൻ കമ്യൂട്ടേഷനായും അനുവദിച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന തിരക്കുകൾക്കിടെയാണ് ദിനേശന്റെ പെൻഷനവും ഗ്രാറ്റുവിറ്റിയും അടക്കം അനുവദിച്ചത്. ക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനികളിൽ ഒരാളായിരുന്നു പുത്തലത്ത് ദിനേശൻ. കൂടാതെ രണ്ടാം പിണറായി സർക്കാറിന്റെ തുടക്കത്തിലും അദ്ദേഹം കുറച്ചുകാലം സ്ഥാനം വഹിച്ചിരുന്നു. 2016 ജൂൺ മുതൽ 2022 ഏപ്രിൽ വരെയായിരുന്നു പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നത്. 1,30,000 രൂപയായിരുന്നു അന്നത്തെ ശമ്പളം. ആറു വർഷം ജോലി ചെയ്ത വകയിൽ ടെർമിനൽ സറണ്ടറായി 7,80,000 രൂപ കിട്ടുന്നതിനും പുത്തലത്ത് ദിനേശന് അർഹതയുണ്ട്. ഇക്കാര്യം ഉത്തരവിൽ പറഞ്ഞിട്ടില്ല.

നിലവിൽ സിപിഎം മുഖപത്രത്തിന്റെ എഡിറ്ററാണ് പുത്തലത്ത് ദിനേശൻ. അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തുന്നതിന് പകരം മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പി ശശിയാണ് നിയമിതനായിരിക്കുന്നത്.

നേരത്തെ ുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനും അടുത്തിടെ ശമ്പള കുടിശ്ശിക അനുവദിച്ചു കൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുക. ചിന്ത നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവർക്ക് ശമ്പളം അനുവദിച്ചത്.