മൂവാറ്റപുഴ: പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവ് മദ്യലഹരിയില്‍ പാലത്തിന്റെ കൈവരിയോട് ചേര്‍ന്ന് ഉറങ്ങിപ്പോയി.ഒടുവില്‍ വിളിച്ചുണര്‍ത്തിയത് പോലീസും. പോലീസ് യുവാവുമായി സംസാരിച്ചപ്പോഴാണ് ആത്മഹത്യക്ക് വേണ്ടി വന്നതാണെന്ന് വ്യക്തമായത്.സംഭവം ഇങ്ങനെ. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പള്ളുത്തുരുത്തി സ്വദേശി അസീബിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്.

പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കും എന്നുപറഞ്ഞാണ് ഇയാള്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.പുഴയിലേക്ക് ചാടാനായി പഴയപാലത്തിന്റെ കൈവരികള്‍ മറികടന്ന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ക്ക് മുകളില്‍ കയറി നിന്നു.പക്ഷേ അതിനിടെ ഉറക്കം അലട്ടാന്‍ തുടങ്ങി. ഉറക്കം പിടികൂടിയതോടെ മറ്റൊന്നും ചിന്തിച്ചില്ല.കയറി നിന്ന പൈപ്പില്‍ തന്നെ ഇയാള്‍ കിടന്നുറങ്ങി. കിടന്ന് അല്പം കഴിയുമ്പോള്‍ത്തന്നെ നന്നായി ഉറങ്ങുകയും ചെയ്തു.

പാലത്തിലൂടെ നടന്നുപോയ ചിലരാണ് അപകടകരമായ രീതിയില്‍ കിടക്കുന്ന യുവാവിനെ കണ്ട് പൊലീസിനെ വിവരമറിയിച്ചത്.
പൊലീസ് എത്തുമ്പോള്‍ ഏതുനിമിഷവും പുഴയിലേക്ക് വീഴാം എന്ന അവസ്ഥയിലായിരുന്നു യുവാവ്. വിളിച്ചുണര്‍ത്തിയശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.അപ്പോഴാണ് ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും ഉറങ്ങിപ്പോയ സംഭവവും യുവാവ് വിവരിക്കുന്നത്.

ഉറങ്ങുന്നതിനിടെ മറുവശത്തേക്ക് തിരിയാതെ ഒരേ രീതിയില്‍ കിടന്നതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മറുവശത്തേക്ക് തിരഞ്ഞിരുന്നു എങ്കില്‍ അപകടമുണ്ടായേനെ. മഴയായതിനാല്‍ പുഴയില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു.എന്തിനാണ് ഇയാള്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. മദ്യലഹരിയിലായിരിക്കാം ആത്മഹത്യചെയ്യാമെന്ന ചിന്ത ഉണ്ടായതെന്നാണ് കരുതുന്നത്.