തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ കർശന നടപടികളിലേക്ക് സർക്കാർ. നൂറു കണക്കിന് പേർ തട്ടിപ്പിന് ഇരയായ തട്ടിപ്പു കേസിൽ കമ്പനിയുടെ സ്വത്തുക്കൾ കണ്ട് കെട്ടുകയാണ് സർക്കാർ. ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ കമ്പനിയുടെ എം ഡി പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിം ലീഗ് മുൻ എംഎൽഎയുമായ എം സി കമറുദ്ദിൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അഥോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്‌പി പി പി സദാനന്ദന്റെ റിപ്പോർട്ടിലാണ് നടപടി.

പയ്യന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഫാഷൻ ഓർണമെൻസ് ജൂവലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ ഒരേക്കർ ഭൂമി, ഖമർ ഫാഷൻ ഗോൾഡ് ജൂവലറിക്കു വേണ്ടി കാസറഗോഡ് ടൗണിൽ വാങ്ങിയ ഭൂമി, ടികെ പൂക്കോയ തങ്ങളുടെ പേരിലുള്ള മാണിയാട്ടെ സ്ഥലം, എം സി കമറുദ്ദീന്റെ പേരിൽ ഉദിനൂരിലുള്ള 17 സെന്റ് സ്ഥലം, എം.സി.കമറുദ്ദീന്റെ ഭാര്യയുടെ പേരിലുള്ള 23 സെന്റ് സ്ഥലം എന്നിവ കണ്ടു കെട്ടിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അഥോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്‌പി പി സദാനന്ദന്റെ റിപ്പോർട്ടിന്മേലാണ് നടപടി.

നേരത്തെ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. കമറുദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. വീടുകൾക്ക് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഫാഷൻ ഗോൾഡിന്റെ പേരിൽ ആകെ 800 പേരിൽ നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എംസി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റർ ചെയ്തത്.

2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്‌സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.

മുസ്ലിം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയിൽ വീഴ്‌ത്തിയത്. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാവാതിരുന്നത്. നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്.

അടഡ്വ. ഷൂക്കൂർ അടക്കമുള്ളവർ നിക്ഷേപകർക്കായി നിയമ പോരാട്ടം നടത്തി വരികയായിരുന്നു. അതേസമയം തട്ടിപ്പിൽ ഏറ്റവും വലിയ നഷ്ട്ടം നേരിട്ടത് ലീഗ് പ്രവർത്തകർക്ക് തന്നെയാണ് , നിക്ഷേപകനും സജീവ ലീഗ് പ്രവർത്തകനുമായിരുന്ന കള്ളാറിലെ പി കെ സുബൈർ പറയുന്നത് എങ്ങനെ:

ഞങ്ങൾ വിശ്വസിച്ച രാഷ്ട്രീയ നേതാവിൽനിന്ന് ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ലെ. വർഷങ്ങളായി ഗൾഫിൽ വിയർപ്പൊഴുക്കി സമ്പാദിച്ച പണം മുസ്ലിംലീഗ് നേതാവായതുകൊണ്ട് മാത്രമാണ് ഖമറുദ്ദീന്റെ ജൂവലറിയിൽ നിക്ഷേപിച്ചത്. സുഹൃത്തുക്കളെയും പണം നിക്ഷേപിക്കാൻ നിർബന്ധിച്ചു. അപ്പോഴൊന്നും കരുതിയില്ല തങ്ങൾ വിശ്വസിക്കുന്ന പാർട്ടിയുടെ നേതാവ് വഞ്ചിക്കുമെന്ന്. മറ്റ് വഴികളൊക്കെ അടഞ്ഞപ്പോഴാണ് കോടതിയെ സമീപിച്ചത്. ഞങ്ങളുടെ വിയർപ്പിന്റെ വില നേതാവ് അറിയണം. പണം തിരിച്ചു കിട്ടുന്നതുവരെ നിയമ നടപടിയുമായി മുന്നോട്ടുപോകും.