കോഴിക്കോട്: പഴയ വിപ്ലവകാരികളും നക്സലൈറ്റുകളും എന്ന് പറയുന്നവരിൽ വലിയൊരു വിഭാഗം ഇപ്പോൾ ഇസ്ലാമിക തീവ്രവാദികൾക്ക് ഒപ്പമാണ് പ്രവർത്തിക്കുന്നത് എന്നത് കഴിഞ്ഞ കുറേക്കാലമായി കേരളം കേൾക്കുന്ന ആരോപണമാണ്. അതിന് എറ്റവും നല്ല ഉദാഹരണമാണ് കോഴിക്കോട്ടെ മുൻ നക്സൽ നേതാവും, മാവൂർ ഗ്രാസിം സമര നായകനുമായ ഗ്രോ വാസു. കഴിഞ്ഞ എത്രയോ വർഷമായി വാസു എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സഹയാത്രികനാണ്. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുന്നതിന് വെറും ഒരാഴ്ച മുമ്പ്, കോഴിക്കോട് ചേർന്ന രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന സമ്മേളനത്തിലും ഗ്രോ വാസു പ്രസംഗിച്ചിരുന്നു.

എന്നാൽ ആ പ്രസംഗത്തിൽ ഗ്രോ വാസുവിന് പറ്റിയ ഒരു നാക്കുപിഴയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ ആവേശത്തോടെ പ്രസംഗിക്കുന്ന ഗ്രോ വാസു, തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത് തൊട്ട് മുമ്പ് പറയുന്നത് 'അവസാനിമിഷംവരെ മുസ്ലിം ഭീകരരോട് ഒപ്പം നൽക്കുമെന്നാണ്'. നാക്കുപിഴയാണെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ മുഖത്തുനോക്കിത്തന്നെ മുസ്ലിം ഭീകരർ എന്ന് വിളിച്ചത് നന്നായി എന്നാണ് പലരും ട്രോളുന്നത്.

ഗ്രോ വാസുവന്റെ പ്രസംഗത്തിന്റെ അവസാന ഭാഗം ഇങ്ങനെയാണ്. 'പബ്ലിക്ക് ആയിട്ട് നമ്മുടെ പ്രധാനമന്ത്രിയും, അതിനെ പ്രതിനിധീകരിക്കുന്ന സംഘപരിവാറും, വളരെ വൃത്തിയായിട്ട് തന്നെ നമുക്ക് കാണിച്ചു തന്നു, അവർ ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്ന്. തീർച്ചയായിട്ടും ഇവർ എല്ലാ അവസാനിക്കുന്ന പോരാട്ടത്തിൽ, ഈ രാജ്യത്തെ മുഴുവൻ യോജിപ്പിച്ചുകൊണ്ട്, യോജിക്കേണ്ടവർ യോജിക്കാതിരുന്നതാണ് ലോകത്തിലെ അധസ്ഥിതവർഗ പോരാട്ടങ്ങളുടെ പരാജയം എന്ന്, ഈ ലോകത്തോട് നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ട്, ഈ അവസാന നിമിഷം വരെ നിങ്ങളാടൊപ്പം നിന്ന് പോരാടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്.... വളരെ ദീർഘവീക്ഷണമുള്ള രണ്ടുനേതാക്കൾ ഈ പ്രസ്ഥാനത്തിൽ ഉണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവരുമായിട്ട് ഞാൻ മുന്ന് പതിറ്റാണ്ട്്മുമ്പുതന്നെ, അങ്ങേയറ്റം സൗഹൃദം സ്ഥാപരിച്ചിട്ടുണ്ട്. അവരോടൊപ്പം പ്രവർത്തിക്കുന്നത് അങ്ങേയറ്റം, ഉന്മേഷവും അങ്ങേയറ്റം സന്തോഷവും, നൽകുന്ന കാര്യമാണ്. നിങ്ങളോടൊപ്പം ഒന്നിച്ച്, അവസാന നിമിഷംവരെ മുസ്ലിം ഭീകരരോട് ഒപ്പം നൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു''- ഇങ്ങനെയാണ് വാസു തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.

ഇത് ട്രോൾ ആയതോടെ വാസുവിനെ അനുകൂലിക്കുന്നവരും മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി, അദ്ദേഹം പാർക്കിൻസൺസ് അടക്കമുള്ള വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നാണ് ഇവർ പറയുന്നത്. പക്ഷേ അപ്പോഴും പഴയ വിപ്ലവകാരികൾ എന്ന് പറയുന്നവർ എങ്ങനെയാണ് പോപ്പുലർ ഫ്രണ്ടിന്റെ ആലയിൽ എത്തിയത് എന്നത് മനസ്സിലാക്കണമെന്നും, എന്ത് സന്ദേശമാണ് ഇവർ സമൂഹത്തിന് നൽകുന്നതെന്നും, നിരവധിപേർ ചോദിക്കുന്നുണ്ട്. വർഷങ്ങളായി പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി അടുത്ത ബന്ധമാണെന്നും പ്രംസംഗത്തിൽ വാസു തുറന്ന് പറയുന്നുണ്ട്.

അയിനൂർ വാസു, എന്ന മുൻ നക്സലൈറ്റ്, ഗ്രോ വാസു എന്ന് അറിയപ്പെടാൻ തുടങ്ങിയത് കോഴിക്കോട് മാവൂരിലെ ഗ്വാളിയോർ റയേൺസിലെ തൊഴിലാളി സംഘടനയായ ഗ്വാളിയോർ റയോൺസ് വർക്കേസ് അസോസിയേഷൻ അഥവാ ഗ്രോ യുടെ സ്ഥാപക നേതാക്കളിൽ ഒരാൾ ആയതാടെയാണ്. ഫാക്ടറി അടച്ചു പൂട്ടിയതിനെതിരെ നടന്ന സമരങ്ങൾ ഫലവത്താവാതിരുന്ന ഘട്ടത്തിൽ ഗ്രോ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ഈ സംഘടനയ്ക്ക് സാധിച്ചു.

മാവൂർ സമരത്തെത്തുടർന്ന് ഗ്രോ വാർത്താപ്രാധാന്യം നേടിയതിനാൽ അതിന്റെ നേതാവായ എ. വാസു ഗ്രോ വാസു എന്ന പേരിലറിയപ്പെടുവാൻ തുടങ്ങി. അതിനുമുന്നിൽ നക്സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഇദ്ദേഹം. കുന്നിക്കൽ നാരായണനും, നക്സൽ വർഗീസും ഉൾപ്പെടുയുള്ളവർക്ക് ഒപ്പം പ്രവർത്തിച്ച്, നിരവധി ഓപ്പറേഷനുകളിൽ ഭാഗമായ നേതാവ് ആയിരുന്നു വാസു. തൊഴിലാളി പ്രസ്ഥാനമായ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയ ഇദ്ദേഹം ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരള സംസഥാന അദ്ധ്യക്ഷനായിരുന്നു. ഇത്തരം സ്ഥാനങ്ങളിൽ അദ്ദേഹത്തെ നിയമിക്കുന്നതും ഇസ്ലാമിക വർഗീയവാദികൾ തന്നെയാണെന്ന് ആക്ഷേപണം ഉണ്ട്.