വീണ്ടും ഒരു ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആ സമയത്തും കേരളത്തിൽ ക്രിക്കറ്റ് താരങ്ങളുടെ ജാതിയും മതവും പറഞ്ഞുകൊണ്ടുള്ള കുത്തിത്തിരുപ്പുകൾ, സാമൂഹിക മാധ്യമങ്ങളിൽ വ്യാപിക്കയാണ്. സെമിയിൽ ന്യൂസിലാൻഡിനെതിരെ ഉജ്ജ്വല പ്രകടനത്തിലുടെ ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയുടെ പേരിലാണ്, വിദ്വേഷ പ്രചാരണം നടക്കുന്നത്. ഷമിയോട് സംഘപരിവാർ പാക്കിസ്ഥാനിൽ പോവാൻ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമോ- ലെഫ്റ്റ് പ്രൊഫൈലുകളിൽനിന്ന് പ്രചാരണം മുറുകുന്നത്.

' ഒരു പോസ്റ്റ് ഇങ്ങനെയാണ്- ഇന്നലത്തെ മത്സരത്തിൽ കെയിൻ വില്യംസന്റെ ക്യാച്ച് മുഹമ്മദ് ഷമി വിട്ടപ്പോൾ ഒരു സുഹൃത്ത് ചില ട്വിറ്റർ കമന്റുകളുടെ സ്‌ക്രീൻ ഷോട്ട് അയച്ചു തന്നു. എത്രപെട്ടെന്നാണ് അയാൾ വീണ്ടും ദേശദ്രോഹിയും പാക്കിസ്ഥാൻകാരനും ആകുന്നത്. എറിഞ്ഞ ആദ്യ പന്തിൽ വിക്കറ്റെടുത്ത് ,ആ സമയം ആകെ വീണ രണ്ട് വിക്കറ്റുകളും എടുത്ത് നിൽക്കുമ്പോഴാണെന്ന് ഓർക്കണം. പിന്നെ വീണ്ടും അഞ്ചു വിക്കറ്റ് കൂടി എടുത്തപ്പോൾ ഷമി വീണ്ടും ഹീറോയായി.

2021 ലെ ടി 20 മാച്ചിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റപ്പോൾ അയാൾ നിമിഷങ്ങൾക്കുള്ളിൽ രാജ്യദ്രോഹിയും ഒറ്റുകാരനുമായി.അന്ന് കളിച്ച പതിനൊന്നു പേരിൽ ഒരാൾ മാത്രമായിരുന്നു ആ പതിനൊന്നാം നമ്പറുകാരൻ. പക്ഷെ അയാൾ പാക്കിസ്ഥാനിലേക്ക് പോകേണ്ടവനായി കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്''- ഇങ്ങനെയാണ് ആ പോസ്റ്റ പോകുന്നത്.

എന്നാൽ ഇത് വൺസൈഡ് മാത്രമാണെന്നും, ഏതാനും സംഘികളുടെ വിദ്വേഷ പ്രചാരണം രാജ്യത്തിന്റെ പൊതു അവസ്ഥയാണെന്ന് ബാധകമാക്കി, ഇരവാദം ഇറക്കാനുള്ള ഇസ്ലാമോ ലെഫ്റ്റിൻൈറ രീതിയാണെന്നും, സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നു. ഏതാനും പേർ പറയുന്ന കാര്യങ്ങൾ ജനറലൈസ് ചെയ്ത് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല എന്ന ഇരവാദം ഉയർത്തി, അപകർഷതാ ബോധം പടർത്തുന്നതിന് പകരം, ആത്മവിശ്വാസം നൽകുകയാണ് വേണ്ടതെന്നാണ് ഫ്രീ തിങ്കേഴ്സ് വാദിക്കുന്നത്.

കൂടുതൽ ആക്ഷേപിച്ചത് ഇസ്ലാമിസ്റ്റുകൾ

മുഹമ്മദ് ഷമിയെന്ന ഇന്ത്യൻ ബൗളറെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചത് ഇസ്ലാമിസ്റ്റുകൾ തന്നെയാണെന്ന് അക്കാലെത്തെ പ്രമുഖ പത്രങ്ങളിൽ വന്ന വാർത്തകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തട്ടം ഇടാത്ത ഭാര്യയുടെ ചിത്രം ഇട്ടതിനു ഷമി അതിഭീകരമായി സൈബർ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ശ്രീരാമന്റെ പടം ഇട്ടപ്പോഴും, ദസറ- ദീപാവലി ആശംസ നേർന്നപ്പോഴും ഇതായിരുന്നു അവസ്ഥ. മൂന്നാഫിക്കെന്നു പറഞ്ഞു ഒറ്റപ്പെടുത്തുകയും, മുസ്ലിം അല്ല എന്നും കാഫിർ ആണെന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. പക്ഷേ അപ്പോൾ ഒന്നും ഉണ്ടാവാത്ത ഇരവാദമാണ്, ഇപ്പോൾ ഷമിയുടെ മികവിൽ ഇന്ത്യ ഫൈനലിൽ കയറിയപ്പോൾ ഉണ്ടായത്.

2021-ൽ ഇന്ത്യൻ ടീം പാക്കിസ്ഥാനോട് പരാജയപ്പെട്ട ഉടൻ ഷമിക്ക് എതിരെ വന്ന പോസ്റ്റുകൾ ഭൂരിഭാഗവും യഥാർത്ഥത്തിൽ പ്രോ-പാക്കിസ്ഥാൻ ഐഡികളിൽ നിന്ന് വന്നതാണെന്ന് നേരത്തെ വാർത്ത വന്നിരുന്നു. അന്ന് ഒരേ പാറ്റേണിൽ നൂറുകണക്കിന് സന്ദേശങ്ങൾ ഞൊടിയിടയിൽ ഇക്കൂട്ടർ അയച്ചു കൊണ്ടിരിന്നപ്പോൾ തന്നെ ഇത് കൃത്യമായ ഒരു ആസൂത്രിത ഗൂഢാലോചന തന്നെയെന്ന് പൊലീസ് സംശയിച്ചിരുന്നു. അന്വേഷണത്തിൽ പാക്കിസ്ഥാനും- ഗൾഫും കേന്ദ്രീകരിച്ച ഗൂഢാലോചനയാണ് ഇതെന്ന് തെളിഞ്ഞിരുന്നു. ഇക്കാര്യം ന്യൂസ്18 അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ വാർത്തയും ആയിരുന്നു.

രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച ഷമിയുടെ മൂൻ ഭാര്യക്ക് ഹസിൻ ജഹാന് ബലാത്സംഗ ഭീഷണിയും വധഭീഷണിയുംഉണ്ടായിരുന്നു. ഷമിക്കും കിട്ടി ഇതിന്റെ ഭാഗമായി പൊങ്കാല. അന്ന് സംഘിയാക്കിയവർ തന്നെയാണ് ഇന്ന് ഷമിക്കായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ന്യൂസിലാൻഡിനോടുള്ള മത്സരശേഷം, ഹസിൻ ജഹാൻ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇത്തവണ വീഡിയോ പങ്കുവെച്ചപ്പോൾ പരിശുദ്ധമായ പ്രണയം എന്നാണ് ഹസിൻ കുറിച്ചിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ഹസിൻ ജഹാനും, ഷമിയും ഒന്നിക്കുകയാണോ ചോദിച്ചത്. ഇരുവരുടെയും കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല.

ഹസിൻ ജഹാൻ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ്. ഇൻസ്റ്റഗ്രാമിൽ ഇവർ സജീവമാണ്. പഴയ പാട്ടുകൾക്ക് ലിപ് സിങ്ക് ചെയ്ത് അഭിനയിക്കുന്ന വീഡിയോയാണ് അധികവും വരാറുള്ളത്. ഷമിയുടെ ഭാര്യയായിരിക്കേ ഇവരുടെ വീഡിയോക്കും ഷമിയുടെ പോസ്റ്റുകൾക്കും താഴെ തട്ടമെവിടെ മോഡൽ കമന്റുകൾ ആയിരുന്നു.

കളി തോറ്റാൽ തെറി സ്വാഭാവികം

അതേസമയം കളിതോറ്റാൽ ആരാധകരുടെ തെറിവിളി സ്വാഭാവികമാണെന്നും അതുവെച്ച് കാര്യങ്ങൾ വിലയിരുത്തരുതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പണ്ട് ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് തോറ്റ് തൊപ്പിയിട്ട് മുംബൈയിൽ വന്നിറങ്ങിയ രവിശാസ്ത്രിയെ ഇന്ത്യൻ ആരാധകർ ചെരിപ്പുമാല അണിയിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ യൂറോകപ്പ് ഫൈനലിൽ പെനാൽറ്റി പാഴാക്കിയതിന് സാക കടുത്ത വംശീയ അധിക്ഷേപത്തിന് വിധേയമായി. ഈ വേൾഡ് കപ്പിലെ വിരാട് കോഹ്ലിയുടെ ബാറ്റിംഗിനെ നിരവധി പേർ വിമർശിച്ചിട്ടുണ്ട്.

ലോകകകപ്പ് ഫുട്‌ബോൾ തോറ്റാൽ പല ആരാധകരും, ഇനി ഇവരെ ഈ രാജ്യത്തിന് വേണ്ട എന്ന് പറഞ്ഞ് പ്രകടനം നടത്തിയിട്ടുണ്ട്. സാക്ഷാൽ മാറഡോണ പോലും അതിന് ഇരയായിട്ടുണ്ട്്. ലോകകപ്പിൽ സെൽഫ് ഗോളടിച്ചതിന്റെ പേരിൽ വെടിവെച്ച് കൊല്ലപ്പെട്ട എസ്‌കോബാറിന്റെ അനുഭവം നോക്കുക. എന്തിന് ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷയുടെ വീടിന് കല്ലെറിഞ്ഞിട്ടുണ്ട് പ്രബുദ്ധർ എന്ന് പറയുന്ന മലയാളികൾ! തന്റെ കരിയറിന്റെ അവസാന കാലത്ത് ഒരു ഒളിമ്പിക്സിൽ ഏറ്റവും അവസാനമായിട്ടാണ്, അവർ ഫിനീഷ് ചെയ്തിരുന്നത്. അതോടെയാണ് പി ടി ഉഷയുടെ പയ്യോളിയുടെ വീട്ടിലേക്ക് പ്രകടനവും കല്ലേറും നടന്നത്.

മാത്രമല്ല, മതരാഷ്ട്രമായ പാക്കിസ്ഥാനിലെയൊക്കെപ്പോലെ, വിവേചനം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ഇങ്ങനെ എഴുതുന്നു. 'ഡാനിഷ് കനേരിയ എന്ന പാക്കിസ്ഥാൻ കളിക്കാരൻ ഹിന്ദുവായതിന്റെ പേരിൽ കടുത്ത വിവേചനമാണ് സ്വന്തം ടീം അംഗങ്ങളിൽ നിന്ന് നേരിട്ടത്. ഭക്ഷണം കഴിക്കാൻ പോലും അദ്ദേഹത്തെ അവർ ഒപ്പം കൂട്ടില്ലായിരുന്നു. റാവൽപിണ്ടി എക്സ്പ്രസ് ഷുഹൈബ് അക്തർ മാത്രമായിരുന്നു പാക് ടീമിൽ കനേരിയയോട് സ്നേഹത്തിൽ ഇടപഴകിയിരുന്നത്. ക്രിസ്ത്യാനിയായിരുന്ന ക്ളാസ് ബാറ്റ്സ്മാൻ യൂസഫ് യുഹാനയ്ക്ക് അവസാനം മതം മാറേണ്ടി വന്നു. മുഹമ്മദ് സിറാജിന് ഫോം നഷ്ടമായ കാലത്ത് അദ്ദേഹത്തെ ചേർത്തുപിടിച്ചത് അന്ന് ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയാണ്. ഷമിയും സിറാജും ഇന്ത്യൻടീമിൽ അലിഞ്ഞു ചേർന്നവരാണ്.''- സജീവ് വ്യക്തമാക്കുന്നു.