തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിറിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയ്യാറായി മുമ്പോട്ട് വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പ്രതീക്ഷയായത് സിനിമയിലെ പവര്‍ഗ്രൂപ്പിന്. എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിലും നിയമത്തിന് മുമ്പില്‍ എത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശവും ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പോലീസ് സ്വമേധയാ കേസെടുക്കാത്തത് സിനിമയിലെ ആരോപണ വിധേയര്‍ക്ക് ആശ്വാസമാണ്. അതിനിടെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ നടിയില്‍ ചര്‍ച്ച തുടരുകയാണ്. ഡബ്ല്യൂസിസിയില്‍ നടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായിട്ടുണ്ട്. മലയാള സിനിമയിലെ 'ഇരകള്‍' ആരും പോലീസിന് മൊഴി കൊടുക്കില്ല. ഇതുറപ്പിക്കാന്‍ പവര്‍ ഗ്രൂപ്പ് പ്രത്യേക ഇടനിലക്കാരേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ശുപാര്‍ശകള്‍ അതീവ പ്രാധാന്യം നല്‍കി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. റിപ്പോര്‍ട്ടില്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതിനാല്‍, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടില്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടില്‍ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ജസ്റ്റിസ് ഹേമയുടെ കമ്മിറ്റി വെച്ചിട്ടില്ല. അതിനപ്പുറം മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ച കേസുകളില്‍ മുഖം നോക്കാതെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹേമാ കമ്മറ്റിയുടെ മൊഴിയില്‍ പോലീസ് നടപടി എടുക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ആരോപണ വിധേയര്‍ക്ക് ആശ്വാസമായി. അതിനിടെ തല്‍കാലം പ്രതിസന്ധി രൂക്ഷമാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകാന്‍ ഒരു സിനിമമാക്കാരനും ആഗ്രഹിക്കുന്നില്ല. ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് അവരെല്ലാം. അതുകൊണ്ട് തന്നെ ആരും പരാതിയുമായി പോലീസിന് മുമ്പിലും എത്തില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആരോപണം തെളിയിക്കുക എന്നത് കഠിന കാര്യമാണെന്നും ഏവര്‍ക്കും അറിയാം. 51 പേരാണ് മൊഴി കൊടുത്തത്. ഇവര്‍ ആരെല്ലാമാണെന്നതിനെ കുറിച്ച് സിനിമയിലെ വമ്പന്‍ സ്രാവുകള്‍ക്ക് അറിവുമുണ്ട്.

അങ്ങനെ ആ 51പേരേയും സ്വാധീനിക്കാനാണ് ശ്രമം. ഹേമാ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന ചര്‍ച്ചയിലേക്ക് കാര്യങ്ങളെത്തിച്ച് കേസൊഴിവാക്കാനാണ് നീക്കം. അതിനിടെ സിനിമയില്‍ ഉന്നത സ്വാധീനമുള്ള പുരുഷന്‍മാര്‍ ഉള്‍പ്പെട്ട ചൂഷണങ്ങളെക്കുറിച്ച് അതില്‍ ഇരകളായ സ്ത്രീകള്‍ പറഞ്ഞ കാര്യങ്ങള്‍ വേദനാജനകമായിരുന്നുവെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റിയംഗവും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയുമായ കെ.ബി.വത്സലകുമാരിയും വെളിപ്പെടുത്തി. സമൂഹം വളരെ ആരാധനയോടെ കാണുന്ന പുരുഷന്‍മാരാണ് ഇവരെല്ലാമെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വത്സലകുമാരി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ സിനിമ മേഖലയിലെ എല്ലാവരെയും കുറിച്ചല്ല. സഹപ്രവര്‍ത്തകരോടു ബഹുമാനത്തോടെ പെരുമാറുന്ന ഒട്ടേറെ പുരുഷന്‍മാരും സിനിമയിലുണ്ട്. മലയാള സിനിമയില്‍ അല്‍പമെങ്കിലും ബാക്കിയുള്ള മാന്യത ഉയര്‍ത്തിപ്പിടിക്കുന്നത് ഇവരാണ് വത്സലകുമാരി വ്യക്തമാക്കി.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്ന ലൈംഗിക അതിക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ നിയമ നടപടി ഒഴിവാക്കിയത് അക്കാലത്തെ ഡിജിപിയുടെ ഉപദേശം അനുസരിച്ചെന്നാണ് സൂചന. റിപ്പോര്‍ട്ടില്‍ പറയുന്ന സംഭവങ്ങള്‍ക്കു പരാതിയുടെ സ്വഭാവമില്ലെന്നും വ്യക്തതക്കുറവുണ്ടെന്നും നിയമനടപടി സ്വീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട് പരിശോധിച്ച അന്നത്തെ ഡിജിപി സര്‍ക്കാരിന് നല്‍കിയ ഉപദേശമെന്നാണ് റിപ്പോര്‍ട്ട്.