തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. നാല് വര്‍ഷം മുമ്പ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോര്‍ട്ടിലില്ലെന്ന് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തെ രഹസ്യ സെക്ഷനിലുണ്ട് ഇപ്പോഴും. ഇതുവരെ നടന്നതെല്ലാം നടന്നു. ഇനി ഒന്നും അനുവദിക്കില്ലെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. ഇത് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ വമ്പന്മാരെ രക്ഷിക്കാനാണെന്നും സൂചനകളുണ്ട്.

ചലച്ചിത്ര മേഖലയിലെ നീതി നിഷേധങ്ങള്‍ തടയാന്‍ സ്വതന്ത സംവിധാനം സര്‍ക്കാര്‍ കൊണ്ടു വന്നേക്കും. സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ഉണ്ടാക്കാന്‍ സാംസ്‌കാരിക വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് കണ്‍സള്‍ട്ടന്‍സി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് തുക ആവശ്യപ്പെട്ടത്. ഈ മാസം അഞ്ചിനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എംഡി മന്ത്രി സജി ചെറിയാന്‍ ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുക അനുവദിച്ചു.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തു വന്നു. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും താന്‍ വായിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയായതിന് ശേഷം സിനിമ മേഖലയിലുള്ള ഒരാളുടെ പരാതിയും തന്റെയടുത്ത് വന്നിട്ടില്ലെന്നും സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. 'സിനിമ സീരിയല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നടപടികള്‍ ഉണ്ടാവണമെന്നത് ചില സംഘടനകളുടെ ആവശ്യമായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കമ്മിറ്റി രൂപീകരിച്ചത്. ആ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ തന്നെ ഇതൊരു രഹസ്യ റിപ്പോര്‍ട്ടായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിഗമനങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും പറഞ്ഞു.

മന്ത്രിയുടെ വിശദീകരണം ചുവടെ

മന്ത്രി എന്ന നിലയില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ വായിച്ചിട്ടില്ല. കാരണം റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്‍പില്‍ വന്നുകഴിഞ്ഞപ്പോള്‍ തന്നെ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സീല്‍ ചെയ്ത് ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ പോയി. ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് ഞങ്ങളുടെ ആരുടേയും മുന്നിലേയ്ക്ക് ഈ ഫയല്‍ വന്നില്ല. നിര്‍ദ്ദേശങ്ങളും നിഗമനങ്ങളുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള ചില കാര്യങ്ങള്‍ അവിടെ ഉണ്ട്. ഉണ്ടെന്നുള്ളത് നമ്മുടെ മുന്നില്‍ വന്ന വിഷയമാണ്. പക്ഷേ ആര്, എന്ത് എന്നുള്ളത് ഇതിലില്ലെന്ന് മന്ത്രി പറയുന്നു.

ലൊക്കേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണം. താമസ സൗകര്യവും ടോയ്‌ലറ്റും ഒക്കെ വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഈ പ്രശ്‌നങ്ങളിലെല്ലാം ആ മേഖലയുമായി ബന്ധപ്പെട്ട് പല റൗണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രി വിളിച്ച ഒരു യോഗത്തില്‍ നിന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും പോയി എന്ന് ണഇഇ യിലെ ഒരു അംഗം പറയുന്നത് കേട്ടു. തീര്‍ത്തും തെറ്റായ കാര്യമാണ്. അവര്‍ക്ക് സിനിമയ്ക്കകത്ത് തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരസ്പരം തീര്‍ക്കണം. അതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.

ഈ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കളുടേയും സംവിധായകരുടേയും യോഗം വിളിച്ചു. ലൈറ്റ് ബോയ്‌സിന്റെ സംഘടന മുതല്‍ അമ്മയുടെ ഭാരവാഹികളുമായി സംസാരിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന വലിയൊരു മേഖലയാണ് സിനിമ. അങ്ങനെയൊരു ഇന്‍ഡസ്ട്രിയില്‍ വരുന്ന പ്രശ്‌നം ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പറ്റുമോ. വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്തത്. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ഫൈനല്‍ ഡ്രാഫ്റ്റ് ഉണ്ടാക്കി. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ നേതൃത്വം നല്‍കുന്ന ഒരു കമ്മിറ്റി ഉണ്ട് ഇപ്പോള്‍. രണ്ട് മാസത്തിനുള്ളില്‍ കോണ്‍ക്ലേവ് നടത്തും. നിര്‍ദേശങ്ങള്‍ക്ക് വ്യക്തമായ പരിഹാരം കാണും. ഈ മേഖലയിലുള്ള എല്ലാവരെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യും.

2021-ല്‍ ഞാന്‍ മന്ത്രിയായി. സിനിമ മേഖലയിലുള്ള ഒരാളുടെ പരാതിയും എന്റെയടുത്ത് വന്നിട്ടില്ല. മലയാള സിനിമയിലെ എല്ലാവരും അങ്ങനെയാണ് എന്നെനിക്ക് അഭിപ്രായമില്ല. എത്രയോ മാന്യന്മാരുണ്ട്. ഒറ്റപ്പെട്ട എന്തെങ്കിലും കേസുകളുണ്ടാകാം. അവര്‍ക്ക് കോടതിയെയോ സര്‍ക്കാരിനെയോ സമീപിക്കാം. സര്‍ക്കാരിനെ സമീപിച്ചിട്ട് നടപടി എടുത്തില്ലെങ്കില്‍ അവര്‍ പറയട്ടെ. അങ്ങനെയൊരു പരാതി വന്നിട്ടില്ല. തെളിവുകള്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഞങ്ങള്‍ കണ്ടിട്ടില്ല. വിവരാവകാശ കമ്മീഷന്‍ മാത്രമാണ് കണ്ടത്, പിന്നെ ഹേമ കമ്മിറ്റി അംഗങ്ങളും. ഞങ്ങളുടെ മുന്‍പില്‍ ഈ വിഷയങ്ങള്‍ വന്നിട്ടില്ല', സജി ചെറിയാന്‍ പറഞ്ഞു.