തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന പേരാണ് നടന്‍ തിലകന്റെത്. തിലകന്‍ അന്നു ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളെയും ശരിവെക്കുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പിനെ കുറിച്ചാണ്. ഇവരാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും ഇ സംഘത്തെ ഭയന്നാണ് പലരും സിനിമയിലെ ചൂഷണം പുറത്തുപറയാത്തതെന്നുമായിരുന്നു കമ്മീഷന്റെ ഒരു കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് ഇതേ സംഘത്തെക്കുറിച്ച് തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ ചുണ്ടിക്കാട്ടിയ കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സിനിമയിലെ ഈ സംഘത്തെക്കുറിച്ച് തനിക്ക് ദുരനുഭവം നേരിട്ടതിന്റെ രണ്ടാം ദിവസം താന്‍ സാംസ്‌ക്കാരിക മന്ത്രിയോട് ഇത് പരാതിപ്പെട്ടതാണെന്നും അപ്പോള്‍ അദ്ദേഹം പറഞ്ഞത് താന്‍ ഇത് പിണറായി വിജയനോട് പറയുമെന്നും അദ്ദേഹം ഈ വിഷയം പാര്‍ട്ടിയില്‍ ഉന്നയിച്ച് അതുവഴി സര്‍ക്കാറിനെ അറിയിക്കുമെന്നുമാണ്. പക്ഷെ മാസങ്ങളായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും തിലകന്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ഒപ്പം മമ്മൂട്ടിയുടെ സിനിമയുമായി ബന്ധപ്പെട്ട ഒരു വിഷയം വന്നപ്പോള്‍ ഇദ്ദേഹം മാനത്ത് നിന്ന് പൊട്ടിവീണ് അതിന് പരിഹാരം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ കോടീശ്വരന്മാരെ വാഴ്ത്തുന്ന സര്‍ക്കാരും കോടീശ്വരന്മാരും ചേര്‍ന്നാണ് ഇവിടെ ഭരിക്കുന്നതെന്നും തിലകന്‍ പറയുന്നു.

നടന്‍ ശ്രീനാഥിന്റെ അനുസ്മരണത്തില്‍ തിലകന്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും അതിന്റെ കാരണവും വിശദീകരിക്കുന്ന തിലകന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംഘമാണ് അമ്മയുടെ എക്സിക്യൂട്ടിവ് കമ്മറ്റിയെന്നും ചൂണ്ടിക്കാട്ടുന്നു. താന്‍ അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും തിലകന്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.

തന്റെ മകന്റെ കുട്ടിയുടെ പിറന്നാളിനാണ് ശ്രീനാഥിനെ അവസാനമായി കാണുന്നത്.അന്ന് ചടങ്ങിനെത്തിയ ശ്രീനാഥ് തന്നോട് സംസാരിക്കാതെ മാറി നിന്നു.എന്താണ് അത്തരമൊരു പെരുമാറ്റം എന്നറിയാന്‍ മകനോട് കാര്യം ചോദിച്ചപ്പോള്‍ മകന്‍ പറഞ്ഞത് ഇങ്ങനെയാണ്.. ശ്രീനാഥിന് അച്ഛനെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്.അമ്മ സംഘടനയ്ക്ക് അച്ഛനോടുള്ള നിലപാടില്‍ അദ്ദേഹത്തിന് നല്ല വിഷമം ഉണ്ട്.ഞാന്‍ മകനോട് ശ്രീനാഥിനെ വിളിക്കാന്‍ പറഞ്ഞു.. അന്ന് ഒരുപാട് സംസാരിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.

പിന്നീട് ശ്രീനാഥിന്റെ മരണശേഷം പല സുഹൃത്തുക്കളും എന്നോട് പറഞ്ഞു ഇതൊരു മരണല്ല.. ആത്മഹത്യയല്ല..കൊലപാതകമാണെന്ന്.പക്ഷെ അവരാരും ഇത് പുറത്ത് പറയാന്‍ ധൈര്യപ്പെടുന്നില്ല.എന്നോട് പറഞ്ഞയാളോട് ഞാന്‍ ചോദിച്ചു.എന്താണ് പുറത്തുപറഞ്ഞാല്‍..? ചേട്ട നാളെ ഞാന്‍ സിനിമയില്‍ ഉണ്ടാകില്ല അതുകൊണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ശ്രീനാഥിന്റെ മരണം സ്വാഭാവികമല്ലെന്നും അതില്‍ ദുരൂഹതയുണ്ടെന്നും വിളിച്ചുപറഞ്ഞ ഒരേ ഒരു നടന്‍ താന്‍ മാത്രമാണ്.

ശ്രീനാഥിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ആ ലൊക്കേഷനില്‍ നിന്നും ആരും ഉണ്ടായിരുന്നില്ല.അമ്മ സംഘടനിയില്‍ നിന്നും ആരും ഉണ്ടായില്ല.കുറെ കഴിഞ്ഞ് അവിടെ വന്നവര്‍.. അതിലൊരാള്‍ പൂജപ്പുരക്കാരനാണ്.മുന്‍മന്ത്രിയുടെ എര്‍ത്ത്ലൈന്‍ ആണ്.അയാളാണ് തന്നെ ഇപ്പോള്‍ സീരിയലില്‍ നിന്നും വിലക്കിയിരിക്കുന്നത്.അ സമയം കരയുന്നതിനിടയ്ക്ക് ശ്രീനാഥിന്റെ ഭാര്യ വിളിച്ചുപറയുന്നുണ്ടായിരുന്നു ഇങ്ങനെയല്ലലോ ഇവിടുന്ന് കൊണ്ടുപോയത്.. കൊണ്ട് പോയത് പോലെ അമ്മ സംഘടന എനിക്ക് തിരിച്ചു തരണമെന്ന്.അപ്പോള്‍ ഈ പുജപ്പുരക്കാരന്‍ പറഞ്ഞത് അയ്യോ അങ്ങിനെ ഒന്നും പറയരുത് എന്നായിരുന്നു.

ശ്രീനാഥിന്റെ ഭാര്യ ഇതേ കാര്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ പറഞ്ഞു വല്ല മരുന്നും കൊടുത്ത് അവരെ മയക്കി കിടത്തുവെന്ന്.മറ്റൊരു സംശയം തനിക്കുണ്ടായത് കോതമംഗലത്ത് കിടന്ന് മരിച്ചയാളിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ ഏറ്റവും അടുത്ത മെഡിക്കല്‍ കോളേജ് കോട്ടയത്താണ്..അല്ലെങ്കില്‍ തൃശ്ശൂരാണ്.എന്തിനാണ് ആലപ്പുഴയില്‍ കൊണ്ടുപോയത്.ആലപ്പുഴയില്‍ അമ്മയുടെ ട്രഷററുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്.അതും ഫോറന്‍സിക്കില്‍.എന്നെ ഏറ്റവും കൂടുതല്‍ സംശയത്തിലാക്കിയത് അതാണ്.എന്തും ചെയ്യാന്‍ മടിക്കാത്ത കുറെ സംഘങ്ങളാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി.അവര്‍ മാത്രമാണ് ഇന്ന് സിനിമയിലുള്ളത്.അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ടി എന്തുദ്രോഹവും അവര്‍ ചെയ്യും.

അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താന്‍.ഇതേ അനുഭവം തന്നെ എനിക്കും ഉണ്ടായി.തൊഴില്‍ നിഷേധം..ഞാന്‍ കോടതിയില്‍ പോകുന്നു.. ശ്രീനാഥ് ആത്മഹത്യ ചെയ്തുവെന്ന് പറയുന്നു.പക്ഷെ നിങ്ങള്‍ അറിയാത്ത രണ്ട് ആത്മഹത്യകൂടി ഇവിടെ നടന്നിട്ടുണ്ട്.ഒരു ലൈറ്റ്ബോയിയും..മറ്റൊരു സിനിമാ തൊഴിലാളിയും അവര്‍ക്ക് പ്രശസ്തിയില്ലാത്തതുകൊണ്ട് അറിയപ്പെട്ടില്ലെന്ന് മാത്രം.അതിന്റെ കാരണവും തൊഴില്‍ നിഷേധമാണ്.ഇവരെ ഇവിടെ വച്ച് പൊറുപ്പിക്കാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായം.അതിന് താന്‍ ഏത് രീതിയും ഉപയോഗിക്കും.അതിനുവേണ്ടി മുന്നിട്ടിറങ്ങുന്നവരുടെ കൂടെ താനും ഉണ്ടാകും.

തനിക്കും ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്.തന്റെ സിനിമകളൊക്കെ ഇവര്‍ മുടക്കുകയാണ്.കഴിഞ്ഞ ദിവസം തന്നെ വച്ച് ഹിറ്റ് സിനിമകള്‍ ഉണ്ടാക്കിയ അലി അക്ബര്‍ തന്നെ കാണാന്‍ വന്നു.അദ്ദേഹം തന്നോട് പറഞ്ഞത് പലരും അദ്ദേഹത്തോട് ചോദിച്ചുവത്രെ തിലകന്റെ പിറകെ നടക്കാതെ മറ്റുവല്ലവരെയും നോക്കിക്കൂടെ എന്നു.അലി അക്ബര്‍ തിരിച്ചുചോദിച്ചു താങ്കള്‍ അഭിനയിക്കുമോ എന്ന്..അങ്ങിനെയാണ് അലി അക്ബര്‍ തന്റെ വീട്ടിലെത്തുന്നത്.ആ സിനിമയില്‍ താന്‍ അഭിനയിക്കും ആര് എതിര്‍ത്താലും വേണ്ട നടപടികളുമായി മുന്നോട്ട് പോകും.തനിക്ക് തൊഴില്‍ നിഷേധമുണ്ടായപ്പോള്‍ ഈ സംഘത്തെപറ്റി രണ്ടാമത്തെ ദിവസം താന്‍ സാംസ്‌ക്കാരിക മന്ത്രിക്ക് പരാതി നല്‍കിയതാണ്.

പിണറായി വിജയനോട് സംസാരിക്കുമെന്നും അദ്ദേഹം പാര്‍ട്ടിയില്‍ അവതരിപ്പിച്ച് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നുമാണ് എനിക്ക് മറുപടി നല്‍കിയത്.ആറുമാസം കഴിഞ്ഞിട്ടും നടപടിയായില്ല.പക്ഷെ ഈ മഹാന്‍ സിനിമാ സമരം മൂലം മമ്മൂട്ടിയുടെ പടം പെട്ടിയിലായപ്പോള്‍ ആകാശത്ത് നിന്ന് പൊട്ടിവീണ് പ്രശ്നം പരിഹരിച്ചു.അങ്ങിനെ കോടീശ്വരന്മാരെ വാഴ്ത്തുന്ന സര്‍ക്കാരും കോടീശ്വരന്മാരും ചേര്‍ന്നാണ് ഇവിടെ ഭരിക്കുന്നത്.ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ ഈ മാഫിയ സംഘം മാത്രമെ ഉണ്ടാകുവെന്നും തിലകന്‍ പ്രസംഗത്തില്‍ പറയുന്നു.

ഇങ്ങനെയാണ് ആറുമിനിറ്റോളം നിളുന്ന തിലകന്റെ പ്രസംഗം. ഹേമ കമ്മീഷനില്‍ പേടിച്ചാണെങ്കില്‍ പോലും പലരും പവര്‍ ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്നെയാണ് തിലകന്‍ ഈകാര്യം ചൂണ്ടിക്കാട്ടിയത്.സമൂഹമാധ്യമത്തില്‍ വീഡിയോ വൈറലായതിന് പിന്നാലെ സിനിമാ രംഗത്തെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചും വ്യാപകമായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നുണ്ട്.