തിരുവനന്തപുരം: 2023 മാർച്ച് 31 ന് കേരള ചരിത്രത്തിൽ ആദ്യമായി ഇടുത്തി വീണ പോലെ ആ ഉത്തരവ് പുറത്തു വരുന്നു. കേരളത്തിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 67 ഇംഗ്ലീഷ് അദ്ധ്യാപകർ തങ്ങൾ പുറത്താക്കപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇത് അപ്രതീക്ഷിത തിരിച്ചടിയെന്ന് മറുനാടൻ മലയാളിയോട് പ്രതികരിച്ച വിവിധ അദ്ധ്യാപകർ പറഞ്ഞു. അധിക തസ്തികകൾ ഉണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

7 മുതൽ 14 വരെ പീരീഡ് വർക്ക് ലോഡില്ലാത്ത സൂപ്പർ ന്യൂമററി തസ്തികകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ 1958ലെ കെഎസ്ആർ ഭാഗം 11 ചട്ടം 7 പ്രകാരം പിരിച്ചുവിടുന്നതാണ് ഉത്തരവ്. അർഹമായ യോഗ്യതകൾ നേടി മത്സരപരീക്ഷകളിൽ വിജയിച്ച് പി. എസ്. സി തിരഞ്ഞെടുത്ത് 2021 മുതൽ ജോലിയിൽ പ്രവേശിച്ചവരും സേവനം റെഗുലറൈസ് ചെയ്യപ്പെട്ടവരുമായ അദ്ധ്യാപകരെയാണ് 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ഈ ഉത്തരവിലൂടെ പുറത്താക്കിയിരിക്കുന്നത്.

അദ്ധ്യാപകർ ഈ വിഷയത്തിൽ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ: ഏപ്രിൽ ഒന്നുമുതൽ ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ അല്ലാതായി. കേരള ചരിത്രത്തിൽ തന്നെ ആദ്യമായണ് അദ്ധ്യാപരെ ഇങ്ങനെ കൂട്ടത്തോടെ പിരിച്ചു വിടുന്നത്. ഒഴിവുകളുണ്ടെന്ന് പറഞ്ഞാണ് ഞങ്ങളെയും നിയമിച്ചത്. മറ്റ് അദ്ധ്യാപകരെ പോലെ സുരക്ഷിതമായി ജോലി ചെയ്യുമ്പോഴാണ് ഇടുത്തി വീണ പോലെ ഈ ഉത്തരവ് പുറത്തിറങ്ങിയത്. ആത്മഹത്യ ചെയ്യാൻ വരെ മനസ്സിൽ തോന്നി. ഒരുപാട് പ്രതീക്ഷയോടെയാണ് ജോലിയിൽ പ്രവേശിച്ചത്. ന്യൂമററി തസ്തികകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സർക്കാർ സ്വീകരിച്ചിരുന്നത്. പിന്നീട് ഒഴിവുകൾ വരുന്ന മുറയ്ക്ക് നിയമിക്കാറാണ് പതിവ്. എന്നാൽ ഞങ്ങളെ പുറത്താക്കുകയാണ് ചെയ്തിരിക്കുന്നത്. സർക്കാർ ജോലി ലഭിച്ചാൽ ജീവിതം സുരക്ഷിതമായി എന്ന ചിന്താഗതിക്ക് തുരങ്കം വരുത്തുന്നതാണ് ഇത്തരം ഉത്തരവുകളെന്നും അദ്ധ്യാപകർ പറയുന്നു.

അദ്ധ്യാപകരുടെ പ്രധാന ആവശ്യങ്ങൾ ഇതാണ്:

നിയമനം സംബന്ധിച്ച് ഉദ്യോഗ തലത്തിൽ നിന്നും കെ എസ് ടി എ സംഘടനയിൽ നിന്നും വാക്കാൽ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ധ്യാപകർ പറന്നു. എന്നാൽ മാർച്ച് അഞ്ചാം തിയ്യതി ക്യാബിനെറ്റിൽ വിഷയം അവതരിപ്പിക്കുമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും അത് നടന്നില്ല. ഈ മാസം തന്നെ മുൻകാല പ്രബല്ല്യത്തോടെ പുനർ നിയമനം നടത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. പ്രതിപക്ഷ സംഘടനകളുടെ ഒപ്പം നിന്നല്ല ഇതിനെതിരെ പ്രതികരിക്കുന്നത്. സർക്കാർ കൂടെയുണ്ടെന്ന വിശ്വാസമുണ്ടെന്നും ഇവർ പ്രതികരിക്കുന്നു. ഈ മാസം നിയമനത്തിൽ തീരുമാനമായില്ലെങ്കിൽ സെക്രട്ടറിയേറ്റ് പടിക്കാൽ സമരം ചെയ്യുമെന്നും, കേസുമായി മുന്നോട്ട് പോകുമെന്നും അദ്ധ്യാപകർ പറഞ്ഞു.

അതേസമയം ഹയർ സെക്കണ്ടറികളിലായാലും എയ്ഡഡ് സ്‌കൂളുകളിൽ ഏഴു പീര്യഡുകളിൽ താഴെ ജോലിയുള്ള ജൂനിയർമാർ ഇപ്പോഴും തടസ്സങ്ങളിലാതെ തുടരുന്നുമുണ്ട് എന്നാണ് റിപ്പോർട്ട്. ഈ കീഴ്‌വഴക്കമുണ്ടായിരിക്കെ, ഇപ്പോളെന്തിനാണ് നിയമപരമായി സാധുവായ മാർഗ്ഗങ്ങളിലൂടെ ജോലിയിൽ പ്രവേശിച്ച് സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിച്ചുപോന്ന ജൂനിയർ അദ്ധ്യാപകരെ മാത്രം പിരിച്ചുവിടാൻ ഉത്തരവിറക്കിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം പി.എസ്.സി വഴി കിട്ടിയ നിയമനം ഇങ്ങനെ റദ്ദായിപ്പോയാൽ പ്രായക്കൂടുതൽ കാരണം മത്സരപ്പരീക്ഷകളെഴുതാൻ ഇക്കൂട്ടത്തിൽ മിക്കവർക്കും ഇനി അവസരമുണ്ടാവില്ല എന്നതും ഗുരുതര പ്രശ്‌നമാണ്.

അദ്ധ്യാപകരുടെ അവകാശങ്ങളോ വ്യക്തികൾ എന്ന നിലയിലുള്ള അവരുടെ കേവലമായ അഭിമാനമോ അന്തസ്സോ ഒന്നും മാനിക്കാത്ത ഹീനമായ ഒരു നടപടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്ന ആക്ഷേപവും ശക്തമാണ്.ഇത്രയധികം ആളുകളെ പിരിച്ചുവിട്ട്, തുടർന്ന് ക്ലാസ് നടത്താൻ വേണമെങ്കിൽ ഗസ്റ്റ് ടീച്ചർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ വകുപ്പിന് വിരോധമില്ല. ഗസ്റ്റ് ടീച്ചർമാർ കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. സ്ഥിരനിയമനം ലഭിച്ചവരെ ഒഴിവാക്കി അവിടെ ഗസ്റ്റുകളെ നിയമിക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ് സാമ്പത്തിക ലാഭമാണോയെന്നും ഇവർ ചോദിക്കുന്നുണ്ട്.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.