തിരുവനന്തപുരം : ഒരു ലക്ഷം പാർട്ടി പ്രവർത്തകരുമായി രാജ്ഭവൻ വളയാൻ നവംബർ 15ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്ന രാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായാൽ യു.എ.പി.എ വകുപ്പ് ചുമത്താൻ കേന്ദ്ര ഏജൻസികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. സമരം ആഹ്വാനം ചെയ്ത നേതാക്കൾക്കെതിരെയായിരിക്കും യു.എ.പി.എ ചുമത്തുക. ഭരണഘടനാ സ്ഥാപനങ്ങൾക്കു നേരെയുണ്ടാവുന്ന ആക്രമണം, രാജ്യത്തിനെതിരായ ആക്രമണമായി കണക്കാക്കിയാവും കേസെടുക്കുക. എൻ.ഐ.എയ്ക്കാണ് കേന്ദ്രസർക്കാർ ഈ നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. സമരം പൂർണമായി വീഡിയോയിൽ പകർത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്.

രാജ്ഭവന് സുരക്ഷയൊരുക്കാൻ അർദ്ധസൈനിക വിഭാഗമായ സി.ആർ.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവൻ അടങ്ങിയ കവടിയാർ മേഖലയിൽ ആർമി ആക്ട് പ്രഖ്യാപിച്ച് സൈന്യത്തെ ഇറക്കുന്നതും പരിഗണനയിലാണ്. ഇക്കാര്യങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നുമാണ് ഗവർണർ മാർച്ചിനോട് പ്രതികരിച്ചത്. സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ?ഗവർണർ ആരോപിച്ചു. ഈ ആരോപണം ഏറെ ഗുരുതരമാണ്. ഭരണഘടനാ തകർച്ചയുണ്ടായാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ ഗവർണർക്ക് കഴിയും.

ഗവർണറുടെ വാക്കുകൾ ഇങ്ങനെ 'സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടെ. ധർണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവർണർ പറഞ്ഞു. 'ഞാൻ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ' എന്നും ഗവർണർ ചോദിച്ചു. മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നും ഗവർണർ പറഞ്ഞു. താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവർണർ പറഞ്ഞു.''

രാഷ്ട്രപതിക്കു വേണ്ടി ഭരണം നടത്തുന്ന സുപ്രധാന ഭരണഘടനാ സ്ഥാപനമാണ് ഗവർണർ. ഗവർണറുടെ ചുമതല നിർവഹിക്കുന്നതിന് തടസപ്പെടുത്തുന്നതും ഗവർണറെ തടയുന്നതും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഏഴുവർഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഗവർണർക്കും രാഷ്ട്രപതിക്കും മാത്രമാണ് ഈ സവിശേഷ പരിരക്ഷയുള്ളത്. ഗവർണറുടെ സഞ്ചാരം തടഞ്ഞ് ഒരു ലക്ഷം പ്രവർത്തകരുമായി രാജ്ഭവൻ വളയുമ്പോൾ അദ്ദേഹത്തിന് പൊലീസ് മേധാവിയോട് കർശന നടപടിയെടുക്കാൻ ആവശ്യപ്പെടാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡി.ജി.പി അനിൽകാന്ത് ഇത്തരമൊരു നടപടിയെടുക്കാൻ ഇടയില്ല. അങ്ങനെ വന്നാൽ രാജ്ഭവൻ സുരക്ഷയ്ക്കായി സി.ആർ.പി.എഫിനെ വിന്യസിക്കാൻ ഗവർണർക്ക് പള്ളിപ്പുറത്തെ സിആർപിഎഫ് കേന്ദ്രത്തിന്റെ മേധാവിയായ ഡി.ഐ.ജിക്ക് ഉത്തരവ് നൽകാൻ അധികാരമുണ്ട്.

രാജ്ഭവൻ മാർച്ചിൽ അക്രമം തടയാൻ സൈന്യത്തെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ നടപടിയാണെങ്കിലും അക്രമമുണ്ടായാൽ ഗവർണർ അതിലേക്ക് കടന്നേക്കും. ഏതെങ്കിലും പ്രദേശമോ ജില്ലയോ സംസ്ഥാനമാകെയോ ആർമി ആക്ട് പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് കഴിയും. സാധാരണ ഗതിയിൽ സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് ഇത് ചെയ്യുക. എന്നാൽ രാജ്ഭവന് സംരക്ഷണം ഉറപ്പാക്കാൻ ഗവർണറുടെ ആവശ്യപ്രകാരം ആർമി ആക്ട് പ്രഖ്യാപിച്ചാൽ അവിടുത്തെ ആഭ്യന്തര സുരക്ഷ പട്ടാളത്തിന്റെ ചുമതലയാവും. പൊലീസിന് ഒരു റോളുമുണ്ടാവില്ല. നേരത്തേ ബംഗാളിൽ ഗവർണർക്കെതിരേ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തുകയും തെരുവിൽ സമരം തുടങ്ങുകയും ചെയ്തപ്പോൾ മമതയുടെ വീട് ഉൾപ്പെടുന്ന വി.ഐ.പി മേഖലയിൽ ഗവർണർ സൈന്യത്തെ രംഗത്തിറക്കിയിരുന്നു.