ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം വര്‍ഷവും ഏറ്റവും മോശപ്പെട്ട നാലാമത്തെ പാസ്സ്‌പോര്‍ട്ട് എന്ന സ്ഥാനം പാകിസ്ഥാനു തന്നെ. ഏറ്റവും പുതിയ ഹെന്‍ലെ പാസ്സ്‌പോര്‍ട്ട് സൂചികയില്‍ ആണ് ഇത് വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയുന്നത് 33 രാജ്യങ്ങളിലേക്ക്. ഓരോ രാജ്യത്തെ പാസ്സ്‌പോര്‍ട്ട് ഉടമകള്‍ക്കും മുന്‍കൂര്‍ വിസ ഇല്ലാതെ എത്ര രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്സ്‌പോര്‍ട്ടിന്റെ ശക്തി നിര്‍ണ്ണയിക്കുന്നത്. 199 രാജ്യങ്ങളുടെ പാസ്സ്‌പോര്‍ട്ട് വിവരങ്ങള്‍ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാവല്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസിയേഷന്റെ ഡാറ്റയില്‍ നിന്നുള്ള വിവരങ്ങളാണ് വിശകലനത്തിന് വിധേയമാക്കിയത്. യെമന്റെ പാസ്സ്‌പോര്‍ട്ടിന് തുല്യമായ നിലയാണ് പാകിസ്ഥാന്‍ പാസ്സ്‌പോര്‍ട്ടിനുള്ളത്. 101 ആം സ്ഥനത്തുള്ള ഇറാഖ്, 102 ഉള്ള സിറിയ, 103 ഉള്ള അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ പിന്നിലുള്ളത്. ഇവരുടെ സ്ഥാനവും കഴിഞ്ഞ വര്‍ഷത്തേത് പോലെ തുടരുകയാണ്.

ഏറ്റവും ദുര്‍ബലമായ പാസ്സ്‌പോര്‍ട്ട് ഉള്ള അഫ്ഗാനിസ്ഥാനിലെ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ യാത്ര ചെയ്യാവുന്നതെ വെറും 26 രാജ്യങ്ങളിലേക്ക് മാത്രമാണ്. കഴിഞ്ഞ 19 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണിത്. മോശം പ്രകടനം കാഴ്ച വയ്ക്കുന്ന മറ്റ് പാസ്സ്‌പോര്‍ട്ടുകള്‍ ഇറാന്റെയും സുഡാന്റെയും ആണ്. 94 രാജ്യങ്ങളിലേക്കാണ് ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയുക. നോര്‍ത്ത് കൊറിയ 97-ആം സ്ഥനത്ത് എത്തിയപ്പോള്‍ ബംഗ്ലദേശും പാലസ്തീനും 97 ആം സ്ഥാനത്തെത്തി. 98 ല്‍ ലിബയയും നേപ്പാളും വന്നപ്പോള്‍ 99 ല്‍ സൊമാലിയ ആണ്.

58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് 82 ആം സ്ഥാനത്തെത്തി. സിംഗപ്പൂരാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂര്‍ പാസ്സ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ പോകാം. ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. 192 രാജ്യങ്ങളിലേക്കാണ് ഇവര്‍ക്ക് വിസ ഇല്ലാതെ പോകാന്‍ കഴിയുക. 191 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ പോകാന്‍ കഴിയുന്ന ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, അയര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം പങ്കിടുന്നു.

190 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ബെല്‍ജിയം, ഡെന്മാര്‍ക്ക്, ന്യൂ സിലന്‍ഡ്, നോര്‍വേ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നി രാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടന്‍ നാലാം സ്ഥാനത്ത് വന്നപ്പോള്‍ 186 രാജ്യങ്ങളുമായി അമേരിക്ക എട്ടാം സ്ഥാനത്താണ്. ഇതാദ്യമായി യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് ഈ സൂചികയില്‍ ആദ്യ പത്തില്‍ ഇടം നേടി. കഴിഞ്ഞ വര്‍ഷം 62 ല്‍ ഉണ്ടായിരുന്ന യു എ ഇ ഇത്തവണ ഒമ്പതാം സ്ഥാനത്ത് എത്തി. 185 രാജ്യങ്ങളിലേക്ക് യു എ ഇ പാസ്സ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ പോകാം.