കൊച്ചി: ഭരണതലത്തിൽ സ്ത്രീകൾക്ക് 35 ശതമാനം പ്രാതിനിധ്യം നൽകാൻ യാക്കോബായ സഭ തീരുമാനം. 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാൻ യാക്കോബായ സഭാ അധ്യക്ഷൻ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ നിർദ്ദേശം നൽകി. ചില ഭദ്രാസനങ്ങളിൽ ഈ തീരുമാനം ഇതിനകം തന്നെ നടപ്പിലാക്കിയെങ്കിലും, മറ്റുചിലയിടങ്ങളിൽ നടപ്പായിട്ടില്ല. സഭ - സാമൂഹ്യ മണ്ഡലങ്ങളിൽ സ്ത്രീകളുടെ സംഭാവന കണക്കിലെടുത്താണ് തീരുമാനം. കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണ് സമിതികളിൽ സ്ത്രീകളുടെ പ്രാതിനിധ്യമെന്ന് സുന്നഹദോസ് വിലയിരുത്തിയിരുന്നു

യാക്കോബായ സഭയിലെ എല്ലാ ഇടവകകളിലും അടുത്തുവരുന്ന വാർഷിക പൊതുയോഗങ്ങളിലും സഭാതലത്തിലും, ഭദ്രാസന തലത്തിലും, ഇടവക തലത്തിലുമുള്ള എല്ലാ സമിതികളിലും തെരഞ്ഞെടുപ്പ് നടത്തുമ്പോൾ 35 ശതമാനം വനിതാ പ്രാതിനിധ്യം ഉറുപ്പു വരുത്തണമെന്നാണ് നിർദ്ദേശം. പള്ളി വികാരിമാർക്ക് ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സർക്കുലറിലൂടെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം സിറോ മലബാർ സഭയിലെ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചു. കേസിൽ ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഏഴ് കേസുകളിലാണ് കർദിനാളിനോട് വിചാരണ നേരിടാൻ നേരത്തെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചത്.

ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാൾ ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കുറ്റം. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാ?ഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.