തിരുവനന്തപുരം: അതീവ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ, ജീവിതത്തിലാദ്യമായി കുറ്റം ചെയ്ത് 10വർഷം വരെ ശിക്ഷിക്കപ്പെട്ടവരിൽ പകുതി ശിക്ഷ അനുഭവിച്ചവരെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം ട്രോളുകൾ ആയേക്കും. ഭരണകക്ഷിയിലെ പല പ്രമുഖരും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലാണ്. ചിലരുടെ മക്കളും മരുമക്കളും കുടുംബവും എല്ലാം നെട്ടോട്ടത്തിൽ. അതിനിടെയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം. നിരവധി പേരെ രക്ഷപ്പെടുത്താൻ ഇതിലൂടെ കഴിയും.

രാഷ്ട്രീയ കേസുകളിലേതടക്കം നൂറുണക്കിന് തടവുകാർക്ക് പ്രയോജനം ലഭിക്കും. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ആദ്യമായി കുറ്റംചെയ്തവർ കുടുംബവുമായും സമൂഹവുമായും ഇടപെടുമ്പോൾ കുറ്റവാസന ഇല്ലാതാവുമെന്ന് വിലയിരുത്തിയാണ് ഇളവിന് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ മന്ത്രിസഭാ തീരുമാനം വന്നതോടെ ചർച്ചകൾ പലവഴിക്കായി എന്നതാണ് വസ്തുത. എന്നാൽ സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശം മാത്രമാണ് സർക്കാർ പരിഗണിച്ചതെന്നതാണ് വസ്തുത.

നല്ലനടപ്പ് നിർദ്ദേശിച്ചായിരിക്കും ഇളവ്. തടവുകാരെ മാനസിക പരിവർത്തനത്തിലൂടെ ഉത്തമ പൗരന്മാരാക്കി പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം നിലവിൽ ജയിലിലുള്ളവർക്കും ഇതിന്റെ ആനുകൂല്യം കിട്ടും. രാഷ്ട്രീയ തടവുകാർ ആരെല്ലാം പുറത്തെത്തുമെന്നതാണ് നിർണ്ണായകം. തടവുശിക്ഷയ്ക്കിടെ വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന ഇളവ് ഉൾപ്പെടാതെ, പകുതി ശിക്ഷ പൂർത്തിയാക്കിയവരെയാവും ഇളവിന് പരിഗണിക്കുക. മുൻപ് പ്രത്യേക ശിക്ഷായിളവോ സ്വാതന്ത്ര്യദിനം, കേരളപ്പിറവി പോലെ വിശേഷാവസരങ്ങളിലെ ഇളവോ ലഭിച്ചവർക്ക് ആനുകൂല്യം കിട്ടില്ല.

ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, പൊലീസ് മേധാവി, ജയിൽ ഡി.ജി.പി എന്നിവരുടെ സമിതിയാവും ഇളവു നൽകേണ്ടവരുടെ പട്ടികയുണ്ടാക്കുക. ഇളവിന് മന്ത്രിസഭയുടെ ശുപാർശയും ഗവർണറുടെ അനുമതിയും വേണ്ടിവരും. പുറത്തിറങ്ങിയാൽ പ്രശ്നമുണ്ടാകുമോ എന്നുള്ള പൊലീസ് റിപ്പോർട്ടും പരിഗണിക്കും. ഭാവിയിൽ കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന കർശന നിർദ്ദേശത്തോടെയാകും മോചനം. വിട്ടയയ്ക്കുന്നവരെ കർശന നിരീക്ഷണത്തിലാക്കും. വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാം.

കുറ്റത്തിന്റെ സ്വഭാവം, തടവുകാരന്റെ പ്രായം, കുടുംബപശ്ചാത്തലം പരിഗണിക്കും. പീഡകർക്കും ലഹരിക്കാർക്കും ഇളവുണ്ടാകില്ല. പീഡന - തീവ്രവാദ- പോക്‌സോ-മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർ, ഇതരസംസ്ഥാന കോടതികൾ ശിക്ഷിച്ചവർക്കും വിദേശപൗരന്മാർക്കും ടാഡ- പോട്ട-യുഎപിഎ, ദേശീയ സുരക്ഷാനിയമം,ഔദ്യോഗിക രഹസ്യനിയമം, വിമാനറാഞ്ചൽ കേസുകൾ, രാജ്യദ്രോഹം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവില്ല. സുപ്രീംകോടതി വിവിധ വശങ്ങൾ പരിഗണിച്ചാണ് ഈ മാറ്റത്തിന് ശുപാർശ ചെയ്തത്.

ജീവപര്യന്തക്കാരെ 14 വർഷം കഴിഞ്ഞിട്ടും ശിക്ഷായിളവിനുള്ള അപേക്ഷ പരിഗണിക്കാതെ തടവിലിട്ടതിന് ഛത്തീസ്‌ഗഡ് ജയിൽ വകുപ്പിനെതിരെ സുപ്രീംകോടതി കേസെടുത്തിരുന്നു. ഇളവുകളടക്കം 25വർഷത്തിലധികം തടവുകാരെ ജയിലിൽ ഇടരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ ഈ വകുപ്പ് വ്യാപകമായി ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾക്കും മറ്റും ക്രിമിനൽ കേസുകളിൽ മുമ്പ് പെട്ടിട്ടില്ലാത്തവരെ ഒത്തു തീർപ്പുകാരായി കൊടുക്കാം. അതിന് ശേഷം ശിക്ഷ വിധിച്ചാലും അവർക്ക് പകുതി ശിക്ഷയായി ഇളവും നൽകാം. ഇങ്ങനെ പല വിഷയങ്ങളും ഇതിലേക്ക് വരും.