കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യമെടുത്ത മതപണ്ഡിതനായ ചിറയിൻകീഴിലെ എ എം നൗഷാദ് ബാഖവിക്ക് വിദേശ യാത്രയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിരിക്കുകയാണ്. മനാമയിലും ഷാർജയിലും നടക്കുന്ന മതപരിപാടിയിൽ പങ്കെടുക്കാനാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.

അതേസമയം, നൗഷാദ് ബാഖവിക്ക് എതിരായുള്ള പോക്‌സോ കേസ് അതീവ ദുർബലമെന്ന് സൂചന. പണ്ഡിതനെ മനപ്പൂർവ്വം കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ പരാതി എന്നുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഉയരുന്ന ചോദ്യം.

ഇന്ത്യൻ നിയമ സംവിധാനത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തെ ചെറുക്കുന്നതിനുള്ള ശക്തമായ നിയമമാണ് പോക്‌സോ. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം ലഭിക്കുകയും ഇളവുകൾ അനുവദിക്കപ്പെടുകയും ചെയ്യുന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളത്.

കേസിന്റെ പേരിൽ പണം ആവശ്യപ്പെട്ട് ബാഖവിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ദൃശ്യങ്ങളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. മാത്രമല്ല പീഡനത്തിനിരയായി എന്ന് പറയപ്പെടുന്ന കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും കുടുംബാംഗങ്ങളുടെയും മറ്റ് ഇടപെടലുകളും ആദ്യം തന്നെ പൊലീസിന് സംശയം ഉളവാക്കിയിരുന്നു. ഇതാണ് ബാഖവിക്കെതിരെയുള്ള കേസ് ദുർബലപ്പെടാൻ ഇടയായതെന്ന
സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞവർഷമാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. കേസുമായി ബന്ധപ്പെട്ട് മറ്റു നിയമനടപടികൾക്ക് ഒരുങ്ങുകയാണ് ഇപ്പോൾ നൗഷാദ് ബാഖവി.

വിചാരണ കോടതിയിൽ 50,000 രൂപ കെട്ടി വയ്ക്കണം, 30നകം തിരിച്ചെത്തണം, അടുത്ത ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് നൗഷാദ് ബാഖവിക്ക് ഹൈക്കോടതി വിദേശത്ത് പോകാൻ അനുമതി നൽകിയത്. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇളവ് അനുവദിച്ചത്. കേസിൽ നൗഷാദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് തൃശൂർ ചെറുതുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് നൗഷാദ് ബാഖവി. അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ നൗഷാദ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിനു പുറത്തു പോകരുതെന്ന് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ വ്യവസ്ഥ വച്ചിരുന്നു. വിദേശത്തു മനാമയിൽ നടക്കുന്ന മതപരമായ ഒരു പരിപാടിയിലും ഷാർജയിലെ മറ്റൊരു പരിപാടിയിലും പങ്കെടുക്കാൻ ഇളവുതേടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.