കണ്ണൂർ: ഹൈക്കോടതി വിധിയോടെ പ്രിയ വർഗ്ഗീസിനെ കൈവിട്ട് കണ്ണൂർ യുണിവേഴ്‌സിറ്റിയും. ഹൈക്കോടതി വിധിക്കതിരെ അപ്പീൽ പോകില്ലെന്നും കോടതി വിധി നടപ്പിലാക്കുമെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റ് പുനഃപരിശോധനടത്തി റാങ്ക് പട്ടികയിലെ ആദ്യ മൂന്നുപേരെ പരിഗണിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നുവെന്നും എന്നാൽ ഇതുവരെയും മറുപടി കിട്ടിയില്ലെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ. ഹൈക്കോടതി വിധി പ്രകാരം റിസർച്ച് എക്‌സ്പീരിയൻസ് ടീച്ചിങ് എക്‌സ്പീരിയൻസ് ആകില്ല. വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരികയുള്ളൂ. വിധി വളരെയധികം അദ്ധ്യാപകരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2021 ജൂലൈ 19 നാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നതിന് ശേഷം പ്രിയയോട് കൂടുതൽ സർട്ടിഫിക്കറ്റുകൾ ഉണ്ടെകിൽ ഹാജരാക്കാൻ പറഞ്ഞു. അപേക്ഷകൾ ഒരിക്കൽ കൂടി സ്‌ക്രീൻ ചെയ്യാനാണ് കോടതി പറഞ്ഞത്. യുജിസി നിർദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്തിട്ടാണ് സർവകലാശാല മുന്നോട്ട് പോയത്. സ്‌ക്രീനിങ് കമ്മിറ്റിയും സെലക്ഷൻ കമ്മിറ്റിയും ഉണ്ടായിരുന്നു.

കേസിൽ അപ്പീൽ നൽകാൻ സർവകലാശാല ആലോചിക്കുന്നില്ല. ഏറെ പണച്ചെലവുള്ള കാര്യമാണത്. ഷോർട്ട് ലിസ്റ്റിലെ മൂന്ന് പേരുടെയും യോഗ്യതകൾ വീണ്ടും പരിശോധിക്കും. ഹൈക്കോടതി വിധി നടപ്പിലാക്കാതെ വഴിയില്ല. എഫ് ഡി പി എടുത്ത് റിസർച്ച് ചെയ്യാൻ പോവുന്ന നിരവധി പേരുണ്ട് അവർക്ക് ഈ വിധി ബാധകമാവും. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പുതിയ യുജിസി മാർഗനിർദ്ദേശം പ്രകാരം അപേക്ഷിക്കുമ്പോൾ പല അദ്ധ്യാപകർക്കും ഈ വിധി തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റാങ്ക് ലിസ്റ്റ് പുനപരിശോധിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. അത് ചെയ്യും. പ്രിയ വർഗീസ് അടക്കം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെയും റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കും. ഓരോ സെലക്ഷൻ കമ്മറ്റിയിലും വിസിക്ക് പോകാൻ കഴിയില്ല. ഇന്റർവ്യു കമ്മറ്റിക്ക് അക്കാര്യം മാത്രമേ നോക്കണ്ട കാര്യമുള്ളൂ. എങ്ങനെ ലിസ്റ്റിൽ എത്തി എന്ന് നോക്കേണ്ട കാര്യമില്ല. ഇന്റർവ്യു ദൃശ്യങ്ങൾ തരുന്നത് നല്ല രീതിയല്ല. അവിടെ അഭിമുഖത്തിന് വന്ന എല്ലാവരോടും സമ്മതം വാങ്ങി മാത്രമേ അത് ചെയ്യാനാവൂ. കോടതി ആവശ്യപ്പെട്ടാൽ അത് നൽകും. തേർഡ് പാർട്ടിക്ക് നൽകുന്നതിന് തടസങ്ങളുണ്ടെന്നും വിസി വ്യക്തമാക്കി.

പ്രിയ വർഗീസിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട ഡോക്യുമെന്റ് സ് കിട്ടിയാൽ കോടതി ഉത്തരവനുസരിച്ച് വീണ്ടും പരിശോധിക്കും. ഇനി അഭിമുഖമുണ്ടാവില്ല. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ സ്വാഭാവികമായും രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രിയാ വർഗീസിന്റെ നിയമനം മാത്രമല്ല, സമീപകാലത്തു കണ്ണൂർ സർവകലാശാലയ്ക്കു ശകുനപ്പിഴയാകുന്നത്. പഠനബോർഡ് പുനഃസംഘടന, വിസി പുനർ നിയമനം, സ്വാശ്രയ കോളജ് അനുമതി തുടങ്ങിയ സകല തീരുമാനങ്ങളും വിവാദങ്ങളിൽ കലാശിക്കുകയായിരുന്നു.അടുത്തിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ വിസിക്കെതിരെയും സർവകലാശാലയ്‌ക്കെതിരെയും നടത്തിയ രൂക്ഷ വിമർശനങ്ങൾ മാറ്റി നിർത്തിയാൽ പോലും പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്ത തീരുമാനങ്ങളാണു മിക്ക കാര്യങ്ങളിലും സർവകലാശാല എടുത്തത്.
ന്മ പ്രിയാ വർഗീസ് വിവാദം

പ്രിയാ വർഗീസിന്റെ അദ്ധ്യാപന പരിചയ യോഗ്യത സംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റിയും കെപിസിടിഎയും സെനറ്റ് അംഗം ഡോ.ആർ.കെ. ബിജുവും ഉന്നയിച്ച കാര്യങ്ങളാണു യുജിസിയും ഹൈക്കോടതിയും ശരിവച്ചിരിക്കുന്നത്. എഫ്‌ഐപി (ഫാക്കൽറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) വഴി പിഎച്ച്ഡി ഗവേഷണം നടത്തുന്ന കാലഘട്ടവും സർവകലാശാലാ സ്റ്റുഡന്റ് സർവീസ് ഡയറക്ടർ തസ്തികയിലെ കാലഘട്ടവും പുതിയ നിയമനങ്ങൾക്ക് അദ്ധ്യാപന പരിചയ കാലമായി കാണാൻ കഴിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

എഫ്‌ഐപി കാലം അദ്ധ്യാപന കാലമായി കാണാൻ കഴിയില്ലെന്നും പ്രിയയ്ക്കു നിശ്ചിത അദ്ധ്യാപന പരിചയ യോഗ്യതയില്ലെന്നും പ്രിയയുടെ കേസിൽ ഹൈക്കോടതിയെ അറിയിച്ച യുജിസി, ഡിഎസ്എസ് കാലഘട്ടത്തിന്റെ കാര്യത്തിൽ സർവകലാശാലയ്ക്കു തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, കണ്ണൂർ സർവകലാശാലയിൽ പ്രിയാ വർഗീസ് ഡിഎസ്എസ് ആയിരിക്കെ എൻഎസ്എസ് കോ ഓർഡിനേറ്ററായിരുന്നുവെന്നതു പ്രിയയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചപ്പോൾ, രൂക്ഷമായ പ്രതികരണമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.