കഴക്കൂട്ടം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിനില്‍ കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രം സഹയാത്രക്കാരിയാണ് പകര്‍ത്തിയത്. കുട്ടിയുടെ അച്ഛന്‍ ചിത്രം തിരിച്ചറിഞ്ഞതോടെ പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ കുട്ടിയെ കന്യാകുമാരിയില്‍ കണ്ട ഓട്ടോ ഡ്രൈവര്‍മാരുമുണ്ട്. കന്യാകുമാരി മുഴുവന്‍ കേരളാ പോലീസ് കുട്ടിയ്ക്കായി അരിച്ചു പെറുക്കുകയാണ്.

അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിനുശേഷം കാണാതായെന്നും പരാതിയില്‍ പറയുന്നു. വൈകിട്ട് നാലിനുശേഷമാണ് രക്ഷകര്‍ത്താക്കള്‍ സ്റ്റേഷനില്‍ വിവരം പറഞ്ഞത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഒരു മാസം മുമ്പാണ് കുട്ടി കേരളത്തിലേക്ക് എത്തിയത്.

കുട്ടി കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം പോലീസ് നല്‍കുന്നുണ്ട്. ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്നും സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്‌ഐ ശരത്ത് പറഞ്ഞു. കന്യാകുമാരിയില്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് കേരള പൊലീസ്. കുട്ടിയെ കണ്ടെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവര്‍മാരും മറ്റു ഓട്ടോ ഡ്രൈവമാരും തെരച്ചിലിന് സഹായിക്കുന്നുണ്ട്.

കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തി. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം. തിരുവനന്തപുരത്തുനിന്നും രണ്ടു ടീമുകളിലായാണ് പൊലീസ് സംഘം കന്യാകുമാരിയിലെത്തി കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടി കന്യാകുമാരിയില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഓട്ടോ ഡ്രൈവര്‍മാരെ ഫോട്ടോ കാണിച്ചുവെന്നും അവര്‍ തിരിച്ചറിഞ്ഞുവെന്നും റെയില്‍വെ പൊലീസും സ്ഥിരീകരിച്ചു.

കുട്ടിയുടെ ഫോട്ടോ കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞുവെന്നും പുലര്‍ച്ചെ 5.30ഓടെയാണ് കുട്ടിയെ റെയില്‍വെ സ്റ്റേഷന് സമീപം കണ്ടതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് ബീച്ചിലേക്കുള്ളത്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. സ്റ്റേഷന് പുറത്ത് റോഡരികിലായിട്ടാണ് കുട്ടിയെ കണ്ടതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞതെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കന്യാകുമാരി റെയില്‍വെ സ്റ്റേഷനില്‍ തന്നെ കഴിഞ്ഞോയെന്നും അതോ മറ്റെവിടേക്കെങ്കിലും പോയോ എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പാറശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നാണ് ഫോട്ടോയെടുത്ത യാത്രക്കാരി നേരത്തെ പറഞ്ഞിരുന്നത്. ഇതിനുശേഷം കുട്ടി എവിടെയെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കുട്ടി കന്യാകുമാരിയില്‍ ട്രെയിന്‍ ഇറങ്ങിയെന്ന സ്ഥിരീകരണം പോലീസിന് കിട്ടുന്നത്.