കാസർകോട്: കഴിഞ്ഞ തവണ കൈവിട്ടുപോയ കാസർകോട് മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് സിപിഎം നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ ഇക്കുറി കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കുന്നത് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനെയാണ്.

കടുത്ത പോരാട്ടം നടത്തുക എന്നതിനപ്പുറം മണ്ഡലം ഒപ്പം നിർത്തുക എന്ന തീരുമാനത്തോടെയാണ് സിപിഎം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അണികൾക്കിടയിൽ പ്രവർത്തനം സജീവമാക്കുക എന്നതിനപ്പുറം, പരമാവധി വീടുകൾ കേന്ദ്രീകരിക്കുക എന്ന രീതിയാണ് ഇക്കുറി എൽഡിഎഫ് അവലംബിക്കുന്നത്.

സിപിഎം സ്ഥാനാർത്ഥിയായി എം വി ബാലകൃഷ്ണനെ തീരുമാനിച്ചതിനു പിന്നാലെ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥി നേടിയ ഭൂരിപക്ഷം പ്രവർത്തകർക്കിടയിൽ ചർച്ചയായി തുടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന് ഒപ്പം നിന്നപ്പോൾ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ 40,438 വോട്ടിനാണ് വിജയിച്ചത്. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെപി സതീഷ് ചന്ദ്രൻ 4,34,523 വോട്ടു നേടിയപ്പോൾ ഉണ്ണിത്താൻ 4,74,961 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ 1,76,049 വോട്ടും നേടി. 4,417 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13,24,387 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 6,36,689 പേർ പുരുഷന്മാരും 6,87,696 പേർ സ്ത്രീ വോട്ടർമാരുമാണ്. 11,00,051 പേരാണ് കഴിഞ്ഞ തവണ വോട്ടു രേഖപ്പെടുത്തിയത്. ഇത്തവണ പുതിയ വോട്ടർമാരുടെ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അന്തിമ കണക്ക് വ്യക്തമായിട്ടില്ല.

മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കാസർകോട് ലോക്‌സഭാ മണ്ഡലം. ഇവയിൽ മഞ്ചേശ്വരത്തും കാസർകോട്ടും മുസ്ലിംലീഗ് എംഎൽഎമാരാണ് കാഞ്ഞങ്ങാട് സിപിഐയും മറ്റു മൂന്നു മണ്ഡലങ്ങളിൽ സിപിഎം എംഎൽഎമാരുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും ഇതേ സ്ഥിതിയായിരുന്നു നിയമസഭാ മണ്ഡലങ്ങളിൽ. എന്നിട്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി ഗോദയിലിറങ്ങിയ ഉണ്ണിത്താൻ 40,438 വോട്ടുകൾക്കാണ് വിജയം കണ്ടത്.

അതിനു തൊട്ടുമുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ പി കരുണാകരൻ അയ്യായിരത്തിൽ പരം വോട്ടുകൾക്കു മാത്രമാണ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചതും കല്യോട്ട് ഇരട്ടക്കൊലയുമാണ് എൽഡിഎഫിനു തിരിച്ചടിയായത്. എന്നാൽ ഇത്തവണ അത്തരമൊരു സാഹചര്യങ്ങളൊന്നും ഇല്ലാത്തതിനാൽ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിനുള്ളത്.