-കാഞ്ഞങ്ങാട് :കുമ്പളയിലെ ഫർഹാൻ അപകട മരണവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുമ്പോഴും, പാഠം പഠിക്കാതെ ജില്ലയിൽ വീണ്ടും കുട്ടി ഡ്രൈവിങ് കേസുകൾ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയതിന് കഴിഞ്ഞ ദിവസം രണ്ട് കേസുകളാണ് മേൽപ്പറമ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. ഇവർക്ക് വേണ്ടി സംസാരിക്കാനും കേസ് ഒതുക്കി തീർക്കാനും എത്തിയ രാഷ്ട്രീയക്കാർ പൊലീസിന്റെ കടുത്ത തീരുമാനത്തിന് മുന്നിൽ നാണം കേട്ട് പിന്മാറിയതെന്നാണ് പുറത്തു വരുന്ന വിവരം. മേലിൽ പൊലീസ് നടപടികളെ തടസപ്പെടുത്തുന്ന രീതിയിൽ സ്വാധീനിക്കാൻ ശ്രമിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇവർക്ക് മുന്നറിയിപ്പ് നൽകി .

മഞ്ചേശ്വരത്ത് സ്‌കൂട്ടി ഓടിക്കുന്നതിനിടെ പിടിയിലായ പതിനേഴുകാരന്റെയും മയിലാട്ടിയിൽ കാറോടിക്കുന്നതിനിടെ പിടിയിലായ പതിനേഴുകാരന്റെയും രക്ഷിതാക്കൾക്കെതിരെയാണ് കേസുകൾ. കുമ്പള അംഗഡിമൊഗർ സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ ഫർഹാസ് സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നത് കണ്ട് ഭയന്ന് നിയന്ത്രണം തെറ്റി മറിഞ്ഞതിനെത്തുടർന്നാണ് മരിച്ചത്. ഈ സാഹചര്യത്തിയാലാണ് കുട്ടി ഡ്രൈവർക്കെതിരെ നിയമം കർശനമാക്കാൻ പൊലീസ് തിരുമാനിച്ചത് .

മേൽപ്പറമ്പ് എസ്‌ഐ, അനുരൂപിന്റെ നേതൃത്വത്തിൽ മയിലാട്ടി ഞെക്ലിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കെ.എൽ 60 എൽ 6546 നമ്പർ കാറോടിച്ചെത്തിയ പതിനേഴുകാരൻ പിടിയിലായത്. ഉദുമ ബാര വെടിത്തൊട്ടി ഹൗസിൽ ഹരിഹരനാണ് 45, പ്രായപൂർത്തിയാകാത്ത മകന് കാറോടിക്കാൻ അനുവാദം നൽകിയത്.

സംഭവത്തിൽ കാറിന്റെ ഉടമസ്ഥനെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ മജീർപ്പള്ള ഹൊസങ്കടി, ആനക്കല്ലിൽ നടന്ന പരിശോധനയിലാണ് കെ.എൽ. 14 എൽ 9062 നമ്പർ സ്‌കൂട്ടി ഓടിച്ചെത്തിയ പതിനേഴുകാരൻ പിടിയിലായത്.

കൊടലമൊഗർ ഓടിപ്പറങ്കോടിയിലെ റാഷിദാണ് ലൈസൻസില്ലാത്ത മകന് വാഹനമോടിക്കാൻ നൽകിയത്. രക്ഷിതാക്കളുടെ അനാസ്ഥ ഒരു കുട്ടിയുടെ ജീവനെടുത്തുവെങ്കിലും ഇവയിൽ നിന്നൊന്നും പാഠമുൾക്കൊള്ളാൻ രക്ഷിതാക്കൾ തയ്യാറല്ലെന്നാണ് തുടർച്ചയായുള്ള കുട്ടി ഡ്രൈവിങ് കേസുകളിൽ നിന്നും മനസ്സിലാകുന്നത്.

ജില്ലയിൽ ഉടനീളം കുട്ടിഡ്രൈവർമാരെ കണ്ടെത്താൻ സ്‌കൂളുകളും റോഡുകളും കേന്ദ്രീകരിച്ച് പൊലീസും വാഹന വകുപ്പും ഷാഡോ സ്‌ക്വാഡും ചേർന്ന് കർശന നിരീക്ഷണം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. ലൈസൻസിലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും പൊലീസ് പരിശോധനകളെയും ട്രാഫിക് ക്യാമറകളെയും വെട്ടിച്ചു കടന്നു പോകുന്നതും വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ ശിക്ഷിക്കപെടാതെ രക്ഷപെടുന്നുതാണ് പതിവ് രീതി. പൊലീസ് സ്റ്റേഷനിൽ എത്തുന്ന രക്ഷിതാക്കളുടെ കണ്ണീരിന് മുന്നിൽ പൊലീസ് മുട്ട് മടക്കുകയും ചെറിയ പിഴ ഈടാക്കി പറഞ്ഞു വിടുകയും ചെയ്യും.

എന്നാൽ ഇത്തരത്തിൽ പിടിക്കപ്പെട്ടാൽ ഇനി മുതൽ ഒരു സൗജന്യവും നൽകില്ല എന്നാണ് പൊലീസിൽ നിന്നും പുറത്തുവരുന്ന സൂചനകൾ . മാത്രമല്ല വാഹന അപകടം ഉണ്ടായാൽ കൃത്യമായി തന്നെ കാര്യങ്ങൾ രേഖപ്പെടുത്താനും പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതാണെങ്കിലും ലൈസൻസില്ലാത്ത വണ്ടി ഓടിച്ചതായാലും ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലും വാഹനത്തിൽ അമിതമായ ആളുകളെ കുത്തി നിറച്ചതായാലും എല്ലാ വിവരങ്ങളും വാഹന അപകട കേസുകളിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി തന്നെ രേഖപ്പെടുത്താനാണ് നിർദ്ദേശം. അതിനാൽ തന്നെ നിയമവിരുദ്ധമായി വാഹനമെടുത്ത് കറങ്ങാൻ ഇറങ്ങുന്ന കുട്ടി ഡ്രൈവർമാരെ അടക്കിനിർത്തുന്നതാകും ഇനി അവരുടെ ഭാവിക്ക് നല്ലത്.

കുട്ടി ഡ്രൈവർമാർക്കുള്ള ശിക്ഷകൾ

വാഹനത്തിന്റെ ഉടമസ്ഥനോട് 25,000 രൂപ പിഴ ഈടാക്കും.വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദ് ചെയ്യും. 18 വയസ്സിനു താഴെയുള്ള വ്യക്തി വാഹനമോടിച്ചാൽ 25 വയസ്സുവരെ ഇന്ത്യൻ യൂണിയൻ ലൈസൻസ് കിട്ടാൻ യോഗ്യതയില്ലാതാകും. മാതാപിതാക്കൾക്കെതിരേ കേസെടുക്കും. മാതാപിതാക്കൾക്ക് മൂന്നുമാസംവരെ തടവ് ശിക്ഷ ലഭിക്കും.

അപകടം സംഭവിച്ചാൽ

ലൈസൻസില്ലാതെ വാഹനമോടിച്ച് ആർക്കെങ്കിലും പരിക്കുപറ്റുകയോ ജീവന് ആപത്ത് സംഭവിക്കുകയോ ചെയ്താൽ മാതാപിതാക്കൾക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. മരിച്ചയാളുടെ ജോലി, വീട്ടുകാരുടെ അവസ്ഥ, വയസ്സ്, വരുമാനം എന്നിവ നോക്കിയാണ് കോടതി നഷ്ടപരിഹാരം വിധിക്കുക. ലൈസൻസില്ലാതെയാണ് വാഹനമോടിക്കുന്നതെങ്കിൽ കോടിക്കണക്കിന് രൂപ ആർ.സി. ഉടമ നൽകേണ്ടി വരും.