കോട്ടയം: പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ ഉദ്ഘാടകനായി സർക്കാർ ചീഫ് വിപ്പിന് ക്ഷണം ലഭിച്ചത് വിവാദത്തിൽ. പോപ്പുലർ ഫ്രണ്ടിന്റെ വാഴൂർ ഏരിയ സമ്മേളനത്തിലാണ് ചീഫ് വിപ്പ് ഡോ. എൻ ജയരാജിനെ പങ്കെടുക്കാൻ ക്ഷണിച്ചത്. സംഭവം വിവാദമായതോടെ പരിപായിയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ് പിന്മാറി. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ വിവാദമാക്കി വിഷയം ഉയർത്തി കൊണ്ടുവന്നിരുന്നു.

സിപിഎം വാർഡ് അംഗത്തിന്റെയും പേര് നോട്ടിസിൽ ഉണ്ടെന്ന് ജയരാജ് പറഞ്ഞു. തന്നെ മാത്രം എന്തിന് ടാർഗറ്റ് ചെയ്യുന്നു എന്നും ജയരാജ് ചോദിച്ചു. അതേസമയം പോസ്റ്റർ വിവാദമായതോടെ പരിപാടിയിൽ നിന്നും ജയരാജ് പിന്മാറി.പോപ്പുലർ ഫ്രണ്ടിന്റെ കോട്ടയം വാഴൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു ജയരാജ്.

പേര് അച്ചടിച്ച നോട്ടിസ് പ്രചരിച്ചതോടെ തന്റെ സമ്മതമില്ലാതെയാണ് പരിപാടിയിൽ ഉൾകൊള്ളിച്ചതെന്ന വിശദീകരണമാണ് ജയരാജ് നൽകിയത്. പോപ്പുലർ ഫ്രണ്ട് പരിപാടി ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നാട്ടൊരുമ എന്ന പേരിൽ സെപ്റ്റംബർ രണ്ട് മുതൽ തുടങ്ങുന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ നോട്ടിസിലാണ് എൻ ജയരാജിന്റെ പേരുള്ളത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് നോട്ടിസിൽ ജയരാജനെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പോസ്റ്റർ വിവാദമായതോടെ കേരള കോൺഗ്രസ് - പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്തായെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് പോപ്പുലർ ഫ്രണ്ടുമായി കൈകോർത്തതെന്ന ആരോപണം ഉൾപ്പെടെ ഇതിനോടകം ഉയർന്നു കഴിഞ്ഞു.

ഇതിന് മുമ്പ് ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പങ്കെടുത്തതിൽ സിപിഐഎം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്തതിന് ബീന ഫിലിപ്പിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പിന്നാലെ തനിക്ക് സംഭവിച്ചത് പിശകാണെന്നും പാർട്ടി തീരുമാനം അംഗീകരിക്കുന്നെന്നും ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു.