തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾ നാളെ മുതൽ സാമൂഹിക സുരക്ഷയിൽ സജീവമായി പങ്കാളികളാകും! സൈബറിടത്തൽ ട്രോളായി പറയുന്ന കാര്യമാണെങ്കിസും നാളെ മുതൽ ഇത് കേരളത്തിൽ യാഥാർത്ഥ്യമാകും. സാമൂഹ്യ സുരക്ഷാ സെസ് മദ്യത്തിന് ഏർപ്പെടുത്തിയത് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. ബജറ്റിലെ പ്രഖ്യാപനം കൂടാതെ നഷ്ടം നികത്താനെന്ന പേരിൽ ബെവ്‌കോയും അധികതുക ഈടാക്കാനാണ് ഒരുങ്ങുന്നത്. ഇതോടെ കേരളത്തിൽ മദ്യപാനം വലിയ ചിലവേറിയ കാര്യമായി മാറും.

വിറ്റു വരവ് നികുതിയിലാണ് വർധനയുണ്ടാകുന്നത്. നാളെ മുതൽ 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് വില 30 രൂപയാണ് വർധിക്കുക. ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിൽപ്പന നികുതി വർദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വർദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്‌ക്കോ അറിയിച്ചു.

അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക് പകരം 50 രൂപ വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റിൽ സെസ് ചുമത്തിയത്. കഴിഞ്ഞ ഡിസംബർ പതിനേഴിന് 10 മുതൽ 20 രൂപവരെ വില കൂടിയതിന് പിന്നാലെയാണ് പുതിയ വർധന. ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, പെൻഷൻ ഉൾപ്പെടെ നൽകുന്നതിനുവേണ്ടിയാണ് ഈ വർധനയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇതിന്റെ മുകളിലാണ് ബെവ്‌കോ വീണ്ടും വില കൂട്ടുന്നത്.

അതേസമയം ഇന്ന് മുതൽ വിവിധ ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നുണ്ട്. നിരക്കുവർധനവ് പ്രാബല്യത്തിൽ വരുന്നതു കൊണ്ടാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നത്. അതേസമയം പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സർക്കാർ കേരളത്തിലെ ജനത്തിന് മുകളിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം ഇന്ന് മുതൽ നടപ്പാക്കി തുടങ്ങുന്നു. യുഡിഎഫ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരുത്തിവച്ചാണ് ആഘോഷവും പരസ്യവുമായി സർക്കാർ രംഗത്ത് ഇറങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നികുതിഭാരത്തിന് കാരണം. ജനം വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. ജനജീവിതം കൂടുതൽ ദുസ്സഹമാകും. നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണ്. ഇന്ന് മുതൽ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ജപ്തി നടപടികളുടെ പ്രവാഹമുണ്ടായി. ഈ ദിവസം തന്നെയാണ് സംസ്ഥാന സർക്കാർ വാർഷികാഘോഷ പരിപാടികൾ തുടങ്ങുന്നത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളുമായി സഹകരിക്കില്ല. ഇന്നലെ പാർട്ടി സെക്രട്ടറി ചോദിച്ചത് ട്രെഷറി പൂട്ടിയില്ലല്ലോയെന്നാണ്. മാസങ്ങളായി ട്രഷറിയിൽ നിന്ന് 25 ലക്ഷത്തിന്റെ മീതെയുള്ള ചെക്ക് പാസാകില്ലായിരുന്നു. പിന്നീടത് 10 ലക്ഷമായി, തുടർന്ന് അഞ്ച് ലക്ഷമായി. മാർച്ച് 29 ന് ട്രഷറി പണം കൊടുക്കാനാവാതെ പൂട്ടി.

നെൽകർഷകർക്ക് പണം കൊടുത്തില്ല, ആശ്വാസ കിരണം പെൻഷൻ കൊടുത്തില്ല, കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പെൻഷനും മുടങ്ങിക്കിടക്കുകയാണ്. സാമൂഹ്യസുരക്ഷാ പെൻഷനും കൊടുക്കാൻ വൈകി. ഇതിലും നല്ലത് ട്രഷറി പൂട്ടുന്നതാണ്. സർക്കാർ കടക്കെണിയിലായ കാര്യങ്ങൾ മറച്ചുവച്ചാണ് മുന്നോട്ട് പോകുന്നത്. നിയോജക മണ്ഡലങ്ങളിൽ വികസന പ്രവർത്തനത്തിൽ എംഎൽഎമാർക്കും എംപിമാർക്കും പങ്കെടുക്കാം. കടുത്ത നിലപാട് പ്രതിപക്ഷം സ്വീകരിച്ചില്ലെങ്കിൽ ജനം പ്രതിപക്ഷത്തെ ചോദ്യം ചെയ്യും.

ബ്രഹ്മപുരം തീപിടുത്തത്തിൽ കരാറുകാരനെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് കരാറുകാരനെ സഹായിക്കാനുള്ള തിരക്കഥക്കനുസരിച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം. അതിനു വേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഗോകുലം ഗോപാലൻ പ്രതിയായ ചിട്ടി തട്ടിപ്പ് കേസ് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിച്ച വിഷയത്തിൽ പിണറായി വിജയൻ വിശദീകരണം നൽകണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. എത്ര രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.