പ്ലാന്‍ ബിയില്‍ ധനമന്ത്രിയുടെ 'സഹകരണ കൊള്ള'! സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകള്‍ അഞ്ചിരട്ടി കൂടും; ഇത് മറ്റൊരു പിടിച്ചു നില്ക്കല് തന്ത്രം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഈടാക്കുന്ന ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടുമ്പോള്‍ വെട്ടിലാകുന്നത് സഹകരണ സംഘങ്ങള്‍. അഞ്ചിരട്ടി വര്‍ധനയാണ് പല ഫീസുകള്‍ക്കും വരുത്തുന്നത്. ഇതിനായി സഹകരണചട്ടത്തില്‍ ഭേദഗതിവരുത്താനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം. ജനങ്ങളെ നേരിട്ട് പിഴിയാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയുള്ള വരുമാന വര്‍ദ്ധനവാണ് ലക്ഷ്യം. ഈ മാതൃക എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചേക്കും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്ലാന്‍ ബിയുമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സൂചനകള്‍ ന്ല്‍കിയിരുന്നു. ഇതിന്റെ ഭാഗമാണ് സഹകരണ സംഘങ്ങളില്‍ നിന്നും അധിക തുക കണ്ടെത്താനുള്ള നീക്കം. ഉയര്‍ന്നനിരക്കുകള്‍ നല്‍കിയില്ലെങ്കില്‍ സഹകരണസ്ഥാപനങ്ങളെ ക്ലാസിഫിക്കേഷനില്‍ തരംതാഴ്ത്താനുള്ള വ്യവസ്ഥയും കൊണ്ടുവരും. ഓരോ സഹകരണസ്ഥാപനത്തിലെയും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ക്ലാസിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ തുകയെല്ലാം കൃത്യമായി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
പരമാവധി ഓഡിറ്റ് ഫീസ് ഒരുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കണമെന്നാണ് ശുപാര്‍ശ. പ്രവര്‍ത്തനമൂലധനം, വിറ്റുവരവ്, മൊത്തവരുമാനം എന്നിവയിലേതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി 100 രൂപയ്ക്ക് 50 പൈസ എന്നനിലയിലാണ് ഓഡിറ്റ് ഫീസ് ഈടാക്കുക. പ്രാഥമിക സഹകരണസംഘങ്ങളുടെ ഫീസ് 50,000 രൂപയില്‍നിന്ന് രണ്ടുലക്ഷമാക്കും. 10 കോടിക്കുമുകളില്‍ പ്രവര്‍ത്തനമൂലധനമുള്ള സംഘത്തിന്റെ ഫീസ് ഒരുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കും. സാമ്പത്തിക തര്‍ക്കങ്ങളിലെ കേസിനുള്ള മിനിമംഫീസ് 200 രൂപയില്‍നിന്ന് 500 രൂപയാക്കും.
പരമാവധി 2000 രൂപയായിരുന്നത് രണ്ടുലക്ഷംരൂപവരെ 5000 രൂപയും രണ്ടുലക്ഷംമുതല്‍ പത്തുലക്ഷംവരെ 7500 രൂപയും പത്തുലക്ഷത്തിനുമുകളില്‍ 10,000 രൂപയുമാക്കും. സഹകരണജീവനക്കാരുടെ പരാതികള്‍ക്കുള്ള ഫീസ് 1000 രൂപയില്‍നിന്ന് 5000 രൂപയാക്കാനാണ് ശുപാര്‍ശ. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ക്കുള്ള ഫീസ് 5000 രൂപയില്‍നിന്ന് 10,000 രൂപയാകും. സഹകരണസംഘം രജിസ്ട്രാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള ഫീസ് 2000-ത്തില്‍നിന്ന് 5000 രൂപയാക്കും. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ശാഖ അനുവദിക്കാനുള്ള അപേക്ഷാഫീസ് 5000 രൂപയില്‍നിന്ന് 7500 രൂപയാക്കും. സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കാനുള്ള അപേക്ഷാഫീസ് 2000 രൂപയില്‍നിന്ന് 5000 രൂപയാക്കാനാണ് നീക്കം.
ഇങ്ങനെയുള്ള ഫീസ് ഉയര്‍ത്തല്‍ പൊതു ജനത്തെ നേരിട്ട് ബാധിക്കില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുകയുമില്ല. എന്നാല്‍ സഹകരണ സംഘങ്ങള്‍ അവരുടെ ഇടപാടുകള്‍ക്കുള്ള സര്‍വ്വീസ് നിരക്കില്‍ മാറ്റം വരുത്താനും നിര്‍ബന്ധമാകും. ഫലത്തില്‍ പണം സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നും പോകാനും സാധ്യതയുണ്ട്. അതിനിടെ പ്രതിസന്ധിയില്‍ ഓടുന്ന സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ഫീസുയര്‍ത്തല്‍ വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ സഹകരണ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ നീക്കമെന്ന വിമര്‍ശനവും സജീവമാണ്.