ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞദിവസം, സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. കേസില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കും. ഓഗസ്റ്റ് ഒന്‍പത് വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു.

ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിവില്‍ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്. എന്നാല്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടര്‍മാരും പരാതി ഉന്നയിച്ചു. കേസില്‍ ഇടപെട്ട ഹൈക്കോടതി പൊലീസ് അന്വേഷണത്തെയും സംസ്ഥാന സര്‍ക്കാരിനെയും സംഭവത്തില്‍ നിശിതമായി വിമര്‍ശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിട്ടു.

സംഭവം വിവാദമായതിന് പിന്നാലെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടന്‍ പിടികൂടും എന്ന് സിബിഐ ഉറപ്പ് നല്‍കിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും പിതാവ് പറഞ്ഞിരുന്നു.

മകള്‍ക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് ഡോക്ടറുടെ അച്ഛന്‍ പറഞ്ഞിരുന്നു. മകളെ നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് നീതി വേണം. മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കം നല്‍കിയ ഉറപ്പിലാണ് പ്രതീക്ഷ. കേരളത്തില്‍ അടക്കം മകള്‍ക്കായി നടക്കുന്ന സമരത്തെ കുറിച്ച് അറിയാം. മകള്‍ കൊല്ലപ്പെട്ട ആര്‍ജി കര്‍ ആശുപത്രിയില്‍ കുറ്റവാളികളുണ്ട്. സിബിഐ ഇതുവരെ ഒരു പ്രതിയെയും പിടികൂടിയിട്ടില്ല. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നാണ് സിബിഐയോട് പറയാനുള്ളതെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ പ്രതികരിച്ചു.

യുവ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് കൊല്‍ക്കത്ത നഗരത്തില്‍ വ്യാപക പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആര്‍ ജി കാര്‍ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട പെണ്‍കുട്ടിക്കായി കഴിഞ്ഞ ദിവസം ഡല്‍ഹി ജന്ദര്‍ മന്ദറില്‍ അടക്കം ഒത്തുചേര്‍ന്നത് നൂറോളം ഡോക്ടര്‍മാരാണ്. മെഴുകു തിരികള്‍ കത്തിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും നീതിക്കായുള്ള മുറവിളികള്‍ ജന്ദര്‍ മന്ദറില്‍ രാത്രി വൈകിയും ഉയര്‍ന്നു കേട്ടു. കൊല്ലപ്പെട്ട സുഹൃത്തിന്റെ ചിത്രത്തിന് മുന്നില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന ചൊല്ലിയും ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.