കണ്ണൂർ: കൊട്ടിയൂരിൽ മയക്കുവെടിവെച്ച കടുവ ചത്തതിന് കാരണം കണ്ടെത്താനാവാതെ വനംവകുപ്പ്. സാധാരണയായി വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടുന്ന കടുവയ്ക്ക് ജീവഹാനി വരാറില്ലെങ്കിലും കണ്ണൂർ ജില്ലയിൽ മൂന്നു മാസത്തിനിടെ പിടികൂടിയ രണ്ടു വന്യജീവികൾക്ക് ജീവഹാനി വന്നിരിക്കുകയാണ്.

നേരത്തെ പാനൂർ സൗത്ത് അണിയാരത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റിൽ നിന്നും കണ്ടെത്തിയ പുലിയെയും മയക്കുവെടിവെച്ചു മുത്തങ്ങ വെറ്റിനറി കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ചാവുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ആന്തരിക ക്ഷതമേറ്റതാണ് മരണകാരണമാണെന്നായിരുന്നു അന്നു വനംവകുപ്പ് നടത്തിയ പോസ്റ്റു മോർട്ടത്തിൽ കണ്ടെത്തിയത്. നവംബർ മുപ്പതിന് നടന്ന സംഭവത്തിനു ശേഷം രണ്ടരമാസം പിന്നിടുമ്പോഴാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്.

കൊട്ടിയൂർ പന്നിയാംമൂലയിലെ കൃഷിതോട്ടത്തിലിറങ്ങിയ കടുവ കുടുങ്ങിയത് പന്നികളെ കൊല്ലാനൊരുക്കിയ കേബിൾ കെണിയിലെന്ന് വനം വകുപ്പ് അന്വേഷണറിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കെണിയിൽ കുടുങ്ങിയപ്പോഴുള്ള മുറിവും സമ്മർദ്ദവും മരണകാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കടുവയുടെ മരണകാരണത്തിന് പിന്നിൽ അണുബാധയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റു മോർട്ട് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കെണിയിൽ കുടുങ്ങിയ കടുവ കൂടുതൽ അവശനായെന്നുമാണ് പോസ്റ്റു മോർട്ടം റിപ്പോർട്ടിലുള്ളത്.

കൊട്ടിയൂർ പന്നിയാം മലയിലെ കൃഷിയിടത്തിൽ കടുവയെ കുടുക്കിയത് കേബിൾ കെണിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. പന്നിയെയോ മറ്റ് മൃഗങ്ങളെയോ പിടികൂടുക ലക്ഷ്യമിട്ട് ആരോ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയിൽ സ്ഥാപിച്ച കേബിൾകെണിയിൽ കടുവയുടെ വലത് കാലാണ് ആദ്യം കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുരുക്ക് മുറുകകയും കടുവ അവശനാവുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊട്ടിയൂർ റേയ്ഞ്ച് ഓഫിസർ സുധീർ നരോത്ത് പറഞ്ഞു.

കെണിയിൽ കുടുങ്ങിയതല്ല കടുവയുടെ മരണത്തിന് കാരണമായത്. പക്ഷേ, കെണിയിലകപ്പെട്ടതിനെ തുടർന്ന് കഠിനമായ സമ്മർദവും പേശികളിൽ ക്ഷതവുമുണ്ടായി. സംഭവം അറിഞ്ഞയുടൻ ഇതുസംബന്ധിച്ച് അന്വേഷണവും തുടങ്ങിയതായും അദ്ദേഹം വിശദീകരിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കടുവക്കുണ്ടായ മാനസിഘാതവും പേശികൾക്കുണ്ടായ ക്ഷതവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുപുറമെ, നേരത്തേയുള്ള ശ്വാസകോശ-കുടൽ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സാധാരണഗതിയിൽ കടുവ പോലുള്ള വന്യമൃഗങ്ങൾ കമ്പിവേലിയിൽ കുടുങ്ങാറില്ല. വേലി തകർത്ത് രക്ഷപ്പെടാൻ ശേഷിയുണ്ടെന്നത് തന്നെയാണ് കാരണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ വനംവകുപ്പ് മയക്കുവെടിവെച്ചതിലെ അശാസ്ത്രീയതയാണ് കടുവയുടെ മരണത്തിന് കാരണമെന്ന പ്രചരണവും ഇതോടനുബന്ധിച്ചു നടക്കുന്നുണ്ടൊയിരുന്നു.ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ കൊന്നൊടുക്കുകയെന്ന എളുപ്പവഴിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വ്ീകരിക്കുന്നതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

സംഭവസ്ഥലം സന്ദർശിക്കാൻ മടികാണിക്കുന്ന വനംവകുപ്പ് മന്ത്രിക്കെതിരെയും വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. വനംവകുപ്പ് ബോധപൂർവ്വം കടുവയെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് തളിപറമ്പിലെ മൃഗസംരക്ഷണ പ്രവർത്തകനായ വിജയ് നീലകണ്ഠൻ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ആരോപിച്ചത് വൻവിവാദമായതോടെയാണ് കേബിൾകെണിയെ ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥർ ആരോപണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.